ഒമ്പത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം;അമ്മയെ ആരോഗ്യമന്ത്രി ഫോണിൽ വിളിച്ചു

പാലക്കാട് ഒമ്പത് വയസുകാരിയുടെ വലത് കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ച് ആരോഗ്യമന്ത്രി വീണാജോർജ്. ദിവസവും മന്ത്രി കുഞ്ഞിന്റെ കാര്യങ്ങൾ സൂപ്രണ്ടിനെ വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നുവെന്നും എന്നാൽ തനിക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും വിനോദിനിയുടെ അമ്മ പ്രസീത പറഞ്ഞു. ഞങ്ങളെ ഫോണിൽ ബന്ധപ്പെടാൻ മന്ത്രിയ്ക്ക് കഴിഞ്ഞില്ല. വിളിച്ചിട്ട് കിട്ടിയില്ലെന്ന് മന്ത്രി പറഞ്ഞു. ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകാമെന്നാണ് മന്ത്രി പറഞ്ഞത്.

എല്ലാവിഷയത്തിലും ഇടപെടുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് കുഞ്ഞിന്റെ കൈ മുറിച്ചുമാറ്റേണ്ട അവസ്ഥയുണ്ടായിട്ടും വിളിക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്ന് കുടുംബം പറഞ്ഞിരുന്നു.

അതേസമയം, പാലക്കാട് ജില്ലാ ആശുപത്രിക്ക് ഗുരുതര കൃത്യവിലോപം ഉണ്ടായി എന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കുട്ടിക്ക് വേദന ഉണ്ടായിട്ടും ഇൻഫെക്ഷൻ പരിശോധന നടത്തിയില്ല, പരുക്കേറ്റ കുട്ടിയുടെ ബി പി പരിശോധിച്ചില്ല, ആദ്യ ഘട്ടത്തിൽ നൽകേണ്ട ആന്റിബയോട്ടിക്ക് നൽകിയില്ല തുടങ്ങി കാര്യങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ടിന്റെ കൂടെ അടിസ്ഥാനത്തിലാണ് രണ്ട് ഡോക്ടറുമാരെ സസ്‌പെൻഡ് ചെയ്ത് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ഡോക്ടർസിന്റെ ഗുരുതര വീഴ്ച രേഖകളിൽ നിന്ന് വ്യക്തമാണ്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് കുട്ടി. ശസ്ത്രക്രിയയ്ക്ക് ശേഷം ICU വിൽ കഴിയുന്ന കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *