തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ കേസിൽ പ്രതികളായ ഒമ്പത് അദ്ധ്യാപകരെ പിരിച്ചുവിട്ടുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കുട്ടികളുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘സർക്കാരിന്റെ മുഖം ജനങ്ങൾ നോക്കി കാണുന്നത് പൊലീസിലൂടെയാണ്. പൊലീസിനോട് ഇണങ്ങിയും പിണങ്ങിയും രാഷ്ട്രീയ പ്രവർത്തനം നടത്തിയ വ്യക്തിയാണ് ഞാൻ. പൊലീസ് സംവിധാനം ഒരു ഗവൺമെന്റിന്റെ മുഖമുദ്രയാണ്. ചില സംഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ പൊലീസിന്റെ പ്രവർത്തനം മികച്ചതാണ്. കുട്ടികളുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. പോക്‌സോ കേസിൽ പ്രതികളായ ഒമ്പത് അദ്ധ്യാപകരെ പിരിച്ചുവിട്ടു. നമ്മളുടെ മക്കളെ ഉപദ്രവിക്കാൻ അനുവദിക്കില്ല.
വിദ്യാഭ്യാസ വകുപ്പ് മക്കൾക്ക് ഒപ്പമുണ്ട്. പൊലീസ് കൂടെയുണ്ടാകണം. നവകേരളത്തെ പുതിയ ഉയരത്തിലേക്ക് നയിക്കാൻ പൊതുജനവും സർക്കാരിനൊപ്പം കെെകോർത്തു. കേരളത്തിന്റെ കുതിപ്പ് ലോകം വരെ എത്തി. ആഗോള വിനോദ സഞ്ചാര കേന്ദ്രമായി കേരളം മാറി ‘-ശിവൻകുട്ടി പറഞ്ഞു.സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാർക്കെതിരെയുള്ള പോക്സോ കേസുകളിൽ അച്ചടക്ക നടപടി കർശനമാക്കുമെന്ന് നേരത്തെ ശിവൻകുട്ടി അറിയിച്ചിരുന്നു. വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കെതിരെ നിലവിൽ റിപ്പോർട്ട് ചെയ്ത പോക്‌സോ കേസുകളുടെ എണ്ണം 77 ആണ്. ഇതിൽ 65 പേർ അദ്ധ്യാപകരും 12 പേർ അനദ്ധ്യാപകരുമാണ്.