നെയ്യാറ്റിൽകര: തലസ്ഥാനത്ത് എത്തിയ മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർഗാന്ധിയെ തടഞ്ഞ് ആർഎസ്എസ്- ബിജെപി പ്രവർത്തകർ. നെയ്യാറ്റികര മുൻസിപ്പാലിറ്റിയിലെ ബിജെപി കൗൺസിലർ മഹേഷിന്റെ നേതൃത്വത്തിലാണ് തുഷാർ ഗാന്ധിയെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയത്. നെയ്യാറ്റിൻകര ടിബി ജങ്ഷനിൽ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് മടങ്ങവെയാണ് സംഭവം. ആർഎസ്എസിനെതിരെയുള്ള പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് ബിജെപി അക്രമികൾ വഴി തടഞ്ഞ് മുദ്രാവാക്യവും വിളിക്കുകയായിരുന്നു. പൊലീസ് ഇടപെട്ട് പ്രവർത്തകരെ നീക്കിയതിനാൽ ആളപായമുണ്ടായില്ല. അരമണിക്കൂറോളം തുഷാർ ഗാന്ധിയുടെ വാഹനം തടഞ്ഞുനിർത്തി. രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നും തുഷാർ ഗാന്ധി പ്രസംഗിച്ചിരുന്നു. ഇത് പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആർഎസ്എസ് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടത്. എന്നാൽ നിലപാടിൽ മാറ്റമില്ലെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും തുഷാർ ഗാന്ധി പറഞ്ഞു. ശേഷം ഗാന്ധിജിക്ക് ജയ് വിളിച്ചാണ് തുഷാർ മടങ്ങിയത്.