ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം; കെഎസ്ആർടിസി സർവീസുകൾ നിലച്ചു, വലഞ്ഞ് ജനം

തിരുവനന്തപുരം: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം. ഇന്നലെ അർദ്ധരാത്രി 12 മണിക്ക് ആരംഭിച്ച പണിമുടക്ക് ഇന്നുരാത്രി 12 മണിവരെ തുടരും. രാജ്യത്തെ പത്ത് ട്രേഡ് യൂണിയനുകളിൽപ്പെട്ട തൊഴിലാളികളാണ് പണിമുടക്കുന്നത്. ലേബർ കോഡുകൾ പിൻവലിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകൾ പണിമുടക്കുന്നത്.
കേരളത്തിൽ പലയിടത്തും പണിമുടക്ക് അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. യാത്രാസൗകര്യം ഇല്ലാത്തതിനാൽ ജനങ്ങൾ വലയുകയാണ്. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുകയാണ്. റെയിൽവേ സ്റ്റേഷനിലടക്കം എത്തിയവർ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണുള്ളത്. പൊലീസും സന്നദ്ധസംഘടനകളും പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ജോലിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാരെ പ്രവർത്തകർ തടഞ്ഞു. എന്നാൽ സംസ്ഥാനത്തെ ട്രെയിൻ സർവീസ് സാധാരണ നിലയിൽ തുടരുകയാണ്.

കൊച്ചിയിൽ പണിമുടക്ക് ആരംഭിച്ചതിനെതുടർന്ന് കെഎസ്ആർടിസി- സ്വകാര്യ ബസ് സർവീസുകൾ നിശ്ചലമായ അവസ്ഥയിലാണ്. മെട്രോ, യൂബർ, ഒരു വിഭാഗം പ്രൈവറ്റ് ടാക്സികൾ, ഓട്ടോ എന്നിവ സർവീസ് നടത്തുന്നുണ്ട്. മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി ഒരു സർവീസും ഇതുവരെ നടത്തിയിട്ടില്ല. പാലക്കാട് പ്രധാന മാർക്കറ്റുകൾ സ്തംഭിച്ച നിലയിലാണ്. സ്വകാര്യ ബസുകളും രാവിലെ സർവീസുകൾ നടത്തേണ്ടിയിരുന്ന കെഎസ്ആർടിസി ബസുകളും നിരത്തിലിറങ്ങിയിട്ടില്ല.
വയനാട്ടിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല.വയനാട്ടിൽ ചരക്കുമായെത്തിയ ലോറി പ്രതിഷേധക്കാർ തടഞ്ഞു. ഇതോടെ ലോറി ഡ്രൈവറും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതോടെ കല്പറ്റയിലെ നേതാക്കളെത്തിയാണ് പ്രശ്നം പരിഹരിച്ചത്. മന്ത്രി വി ശിവൻകുട്ടി പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്തെ വസതിയിൽ നിന്ന് സിഐടിയുവിന്റെ പ്രതിഷേധമാർച്ച് നടക്കുന്ന മ്യൂസിയത്തിലേക്ക് നടന്നാണ് പോയത്.



