16കാരിയുടെ ദുരൂഹമരണം; അങ്ങനെയൊരു കൊറിയൻ സുഹൃത്തില്ല, കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: സ്‌കൂൾ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാമല കക്കാട് കിണറ്റിങ്കൽപറമ്പിൽ മഹേഷിന്റെ ഏകമകൾ ആദിത്യയാണ് (16) മരിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ ബാൻഡ് അംഗം മരിച്ചതിലുള്ള മനോവിഷമമാണ് കാരണമെന്നാണ് റിപ്പോർട്ട്.
എന്നാൽ അങ്ങനെ ഒരു സുഹൃത്ത് ഇല്ലെന്നും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അത്തരം തെളിവുകൾ ഇല്ലെന്നും പെൺകുട്ടിയുടെ അദ്ധ്യാപകൻ പറഞ്ഞു. അപ്പോൾ എവിടെ നിന്നാണ് ഇത്തരം അഭ്യൂഹങ്ങൾ വന്നത്, കേസിൽ കൊറിയൻ ബന്ധത്തിലെ സത്യമെന്ത്? യഥാർത്ഥത്തിൽ പെൺകുട്ടിക്ക് എന്താണ് സംഭവിച്ചത്? എന്നിങ്ങനെ നീളുകയാണ് ഉത്തരമില്ലാത്ത ചോദ്യങ്ങൾ.ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കൊറിയൻ യുവാവിന്റെ മരണത്തിൽ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന ആദിത്യയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു.
എന്നാൽ ഇതിൽ പറയുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതായി അദ്ധ്യാപകൻ വ്യക്തമാക്കി.ആദിത്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. പുത്തൻകുരിശ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് സൈബർ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘം കേസ് അന്വേഷിക്കുന്നത്.
ആദിത്യയുടെ മൊബൈൽഫോൺ വിശദപരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് അയച്ചു.ജനുവരി 27ന് രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ ആദിത്യയെ ഒമ്പതോടെ വീടിനടുത്തുള്ള പാറമടയിൽ കണ്ടെത്തുകയായിരുന്നു. പാറമടയ്ക്ക് സമീപം കുട്ടിയുടെ സ്കൂൾ ബാഗിരിക്കുന്നത് കണ്ട ബന്ധുവായ ഓട്ടോക്കാരൻ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്.



