തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നത് കാരണം മിക്കപ്പോഴും വിമർശനവും ട്രോളുകളും നേരിടേണ്ടി വന്നിട്ടുള്ള താരപുത്രനാണ് മാധവ് സുരേഷ്. സുരേഷ് ഗോപിയെന്ന താരത്തിന്റെ മകനായതിന്റെ പ്രിവിലേജ് മാധവിനുണ്ടെന്ന് പലപ്പോഴും അഭിപ്രായം വരാറുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് മാധവ് സുരേഷ്. സ്വന്തം നിലയിൽ വളർന്ന് വരാനാഗ്രഹിക്കുന്ന ആളാണ് താനെന്നും സാമ്പത്തികമായി അച്ഛന്റെ പണത്തെ ആശ്രയിക്കാനുദ്ദേശിക്കില്ലെന്നും മെെൽസ്റ്റോൺ മേക്കേർസിനു നൽകിയ പ്രതികരണത്തിൽ മാധവ് പറഞ്ഞു.
ഈയടുത്ത് ഞാനൊരു വണ്ടി എടുത്തിരുന്നു. അച്ഛനാണോ മോനാണോ എടുത്തത്? സ്വന്തം കാശിനായാൽ കൊള്ളാമായിരുന്നു എന്നാണ് അന്ന് വന്ന കമന്റ്. ഇപ്പോഴേ ക്ലാരിഫിക്കേഷൻ തരാം. ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്. ഞാൻ പണിയെടുത്ത് അടയ്ക്കണം. എന്ന് മാധവ് സുരേഷ് പറഞ്ഞു.
എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്. അല്ലെങ്കിൽ എന്റെ പെങ്ങൾമാരുടെ കല്യാണം നടത്താനാണ്. അത് അവർ സെക്യൂർ ചെയ്ത് വെച്ചിട്ടുണ്ട്. സാമ്പത്തികമായി ഞാൻ പരാജയപ്പെട്ടാൽ എനിക്കൊരു സഹായമായി അത് കാണും. അത് എല്ലാവർക്കുമുള്ള പ്രിവിലേജല്ലെന്ന് മനസിലാക്കുന്നു. പക്ഷെ അതിന്റെ പേരിൽ പണിയെടുക്കാതിരിക്കാൻ പറ്റില്ല. ഞാൻ എന്നെ ബിൽഡ് ചെയ്യണമെന്നും മാധവ് സുരേഷ് വ്യക്തമാക്കി.
അതേസമയം, ജെഎസ്കെ ആണ് മാധവ് സുരേഷിന്റെ പുതിയ സിനിമ. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്. സെൻസർ ബോർഡുമായുള്ള പ്രശ്നം കാരണം ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലാണ്.