തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരം ബിജെപി സ്‌പോണ്‍സേഡ് സമരമാണെന്ന് സിപിഐഎം നേതാവ് എംവി ജയരാജന്‍. സുരേഷ് ഗോപിയും ബിജെപിയുമാണ് സമരത്തിന് പിന്നിലെന്നും സിപിഐഎം ആശമാരോടൊപ്പമാണെന്നും എംവി ജയരാജന്‍ പറഞ്ഞു. തൊട്ടടുത്തുളള എജി ഓഫീസിനു മുന്നില്‍ സമരം നടത്താന്‍ ആശമാരെ സിപിഎം ക്ഷണിക്കുകയാണെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു.
ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ സമരം ചെയ്യുന്നത്. ആശാവര്‍ക്കര്‍മാരുടെ നിരാഹാര സമരം 22 ദിവസമായി തുടരുകയാണ്. ആശ വര്‍ക്കര്‍മാര്‍ സമരം തുടങ്ങിയിട്ട് രണ്ടുമാസം കഴിഞ്ഞു. കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് അവരുടെ തീരുമാനം.
അതേസമയം, സമരത്തിലുളള ആശമാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ സമ്മര്‍ദ്ദം ശക്തമാക്കി. തദ്ദേശസ്ഥാപന പ്രതിനിധികള്‍ ആശമാരെ നേരിട്ട് വിളിച്ചാണ് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്നത്. ആശാ സമരം തീരാതിരിക്കാന്‍ കാരണം സമരക്കാര്‍ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. സമരം തീര്‍ക്കാന്‍ ആശാ വര്‍ക്കര്‍മാര്‍ കൂടി വിചാരിക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ ആറായിരം രൂപയാണ് ഓണറേറിയത്തില്‍ വര്‍ധിപ്പിച്ചത്. 13,000 രൂപയില്‍ 10,000 രൂപയും സംസ്ഥാനമാണ് നല്‍കുന്നത്. ഇത്രയും നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന് എതിരെയാണോ കേന്ദ്രസര്‍ക്കാരിന് എതിരെയാണോ എന്ന് ആശമാര്‍ ആലോചിക്കണം. ആശമാരില്‍ 95 ശതമാനവും സമരത്തിലില്ല. എന്നിട്ടും അവരെ ഞങ്ങള്‍ അവഗണിച്ചിട്ടില്ല. അഞ്ച് തവണ സര്‍ക്കാര്‍ ചര്‍ച്ച നടത്തി, തൊഴില്‍ മന്ത്രിയും ചര്‍ച്ച നടത്തി. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. എന്നിട്ടും 21,000 എന്ന നിലപാടില്‍ നില്‍ക്കുകയാണ് അവര്‍’-എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
മാതാപിതാക്കൾ ഉപേക്ഷിച്ച ‘നിധി’ യെ CWC ഏറ്റെടുത്തു