ദേശീയ പണിമുടക്ക് നടക്കുന്നതിനിടെ വിഡി സതീശൻ പുതുയുഗ യാത്ര നിര്‍ത്തിവെക്കാത്തതിൽ വിമര്‍ശനവുമായി’എംവി ഗോവിന്ദൻ

മലപ്പുറം: ദേശീയ പണിമുടക്ക് നടക്കുന്നതിനിടെ വിഡി സതീശൻ പുതുയുഗ യാത്ര നിര്‍ത്തിവെക്കാത്തതിൽ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഐഎൻടിയുസിക്ക് തൊഴിലാളി പ്രതിഷേധത്തോട് ചേര്‍ന്നുനിൽക്കാൻ താൽപര്യമില്ലെന്നും വിഡി സതീശൻ യാത്ര മാറ്റിവെച്ചില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കോട്ടക്കലിൽ പണിമുടക്ക് ദിവസത്തെ ട്രേഡ് യൂണിയൻ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംവി ഗോവിന്ദൻ. ലോകത്തെ ഏറ്റവും വലിയ തൊഴിലാളി പണിമുടക്ക് ആണ് ഇപ്പോൾ നടക്കുന്നത്. അതുകൊണ്ട് പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാകാം ഐഎൻടിയുസി തൊഴിലാളി പ്രതിഷേധത്തോട് ചേര്‍ന്നുനിൽക്കാത്തത്. യുഡിഎഫ് യോജിച്ച സമരത്തിന് അനുവദിച്ചില്ല. ഇത് തെറ്റായ തീരുമാനമാണ്. തൊഴിലാളി വർഗത്തോട് ചേർന്നു നിൽക്കാൻ രാഷ്ട്രീയ താല്പര്യം അനുവദിക്കുന്നില്ല എന്നല്ലേ അതിനർത്ഥം? വി. ഡി. സതീശൻ യാത്ര മാറ്റിവച്ചില്ല. ഐഎൻടിയുസി പറഞ്ഞത് സതീശൻ കേട്ടില്ല. സതീശന്‍റെ യാത്രയിലെ വാഹനത്തിനും ഡ്രൈവർമാരില്ലെ?. പണിമുടക്ക് ദിവസം കല്പറ്റയിൽ ഐഎൻടിയുസിക്കാര്‍ ലോറി ഡ്രൈവറെ തടഞ്ഞത് പോലെ വിഡി സതീശന്‍റെ വാഹനവും തടയുമോയെന്നും എംവി ഗോവിന്ദൻ ചോദിച്ചു.

അതേസമയം, പണിമുടക്ക് ദിവസം യാത്ര മാറ്റിവെക്കാത്തതിലടക്കം വിശദീകരണവുമായി വിഡി സതീശനും രംഗത്തെത്തി. ഹര്‍ത്താലിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു വിഡി സതീശന്‍റെ പ്രതികരണം. പണിമുടക്കിന്‍റെ കാരണങ്ങളോട് കോൺഗ്രസിന് പൂർണ പിന്തുണയുണ്ടെന്നും യാത്രയിൽ ഈ വിഷയങ്ങളും ഞങ്ങൾ ഉന്നയിക്കുന്നുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. ദേശീയ കേരളത്തിൽ മാത്രമാണ് പണിമുടക്ക് ഹർത്താൽ ആകുന്നത്. അത് നല്ലത് ആണോ എന്ന് ചർച്ച ചെയ്യണം. കാലഹരണപെട്ട പലതും മാറ്റണം എന്നാണ് തങ്ങളുടെ അഭിപ്രായം. പണിമുടക്ക് എന്തിനാണ് എന്ന് ജനങ്ങൾക്ക് അറിയില്ല. കാര്യമായ പ്രചാരണം പോലും നടന്നിട്ടില്ല. യാത്രയിൽ എന്തിനാണ് പണിമുടക്ക് എന്ന് പറയുമെന്നും വിഡി സതീശൻ പറഞ്ഞു. 

ഡിഎ തൊഴിലാളികളുടെ അവകാശം അല്ലെന്ന് പറയുന്ന സിപിഎം സർക്കാർ ആണ് വലതുപക്ഷമെന്നും വിഡി സതീശൻ പറഞ്ഞു. യുഡിഎഫിന്‍റെ ഹെൽത്ത് കമ്മീഷൻ റിപ്പോര്‍ട്ടും വിഡി സതീശൻ പുറത്തുവിട്ടു.കേരളത്തിലെ ആരോഗ്യമേഖലയെ യുഡിഎഫ് ശക്തിപ്പെടുത്തും. യൂണിവേഴ്സൽ ഹെൽത്ത് കവറേജ് നടപ്പിലാക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ഏകോപിപ്പിക്കും. ആദിവാസി, തീര മേഖലയിൽ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കും. കാരുണ്യ ഫാർമസി പുനരാവിഷ്കരിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *