തിരുവനന്തപുരം: പ്ലസ്ടു സർട്ടിഫിക്കറ്റിലെ തെറ്റുകളിൽ അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി വി.ശിവൻകുട്ടി. സർട്ടിഫിക്കറ്റുകൾ ഉടൻ വിതരണം ചെയ്യാനും മന്ത്രി നിർദേശം നൽകി. ഹയർസെക്കണ്ടറി ജോയിന്റ് ഡയറക്ടർ, സർക്കാർ ഐടി സെൽ പ്രതിനിധി, സംസ്ഥാന പ്രസ് പ്രതിനിധി എന്നിവർ അടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുക.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി ഐഎഎസ്, ഹയർസെക്കണ്ടറി അക്കാദമിക് ജെഡി ഡോ. എസ്.ഷാജിത, ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജെഡി ഡോ. കെ.മാണിക്യരാജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
നാലര ലക്ഷത്തോളം സർട്ടിഫിക്കറ്റ് ഡാറ്റയാണ് പ്രിന്റിങ്ങിനായി നൽകിയിരുന്നത്. സർട്ടിഫിക്കറ്റിൽ നാലാമതായി വരുന്ന വിഷയത്തിൽ ഒന്നും രണ്ടും വർഷത്തിൽ വ്യത്യസ്ത മാർക്ക് നേടിയ മുപ്പതിനായിരത്തോളം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റിൽ ആണ് പിശക് ഉണ്ടായിട്ടുള്ളത്.
പ്രസ്തുത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെങ്കിൽ പുതിയ സർട്ടിഫിക്കറ്റ് സ്‌കൂളിൽ എത്തുന്ന മുറയ്ക്ക് വിദ്യാർഥികളിൽ നിന്ന് തിരികെ വാങ്ങി പകരം സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടതാണ്. നാളിതുവരെയും സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കാത്ത സ്‌കൂൾ പ്രിൻസിപ്പൽമാർ പ്രസ്തുത വിഷയം ഉറപ്പുവരുത്തി തെറ്റില്ലാത്ത സർട്ടിഫിക്കറ്റ് മാത്രം വിതരണം ചെയ്യേണ്ടതാണ്. പിശക് പറ്റിയ സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങി സ്‌കൂളുകളിൽ സൂക്ഷിക്കേണ്ടതാണെന്നും നിർദേശം.