മെമ്മറി കാർഡ് വിവാദം: 60 ദിവസത്തിനുള്ളിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം, അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചു

കൊച്ചി: താരസംഘടനയായ അമ്മയിൽ ഉയർന്ന മെമ്മറി കാര്‍ഡ് വിവാദത്തിൽ ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചു. 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി. മീ ടൂ ആരോപണങ്ങൾ വന്നതിന് പിന്നാലെയാണ് സംഘടനയിലെ വനിതാ അംഗങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനായി യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ ആളുകൾ പറഞ്ഞ അനുഭവങ്ങൾ മെമ്മറി കാർഡിൽ ചിത്രീകരിച്ചിരുന്നെന്നും എന്നാൽ അത് കാണാതായെന്നും പിന്നീട് ആരോപണം ഉയരുകയായിരുന്നു.

കുക്കു പരമേശ്വരന്റെ നേതൃത്വത്തിലാണ് യോഗം നടന്നതെന്നും മെമ്മറി കാർഡിൻ്റെ ഉത്തരവാദിത്തം അവർക്കാണെന്നും അമ്മ തിരഞ്ഞെടുപ്പിനിടെ ആരോപണം ഉയർന്നിരുന്നു. പൊന്നമ്മ ബാബു അടക്കമുള്ള താരങ്ങളാണ് ആരോപണം ഉന്നയിച്ചത്. കുക്കു പരമേശ്വരൻ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു ആരോപണങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. ഈ വിഷയത്തിൽ അന്വേഷണം നടത്താനാണ് പുതിയ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, നടൻ വിനായകന്റെ വിവാദ പരാമർശങ്ങളിൽ ‘അമ്മ’ ഖേദം പ്രകടിപ്പിച്ചു. അടൂർ ഗോപാലകൃഷ്ണൻ, യേശുദാസ് എന്നിവർക്കെതിരെ സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതിൽ സംഘടനയ്ക്ക് അതൃപ്തിയുണ്ട്. പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗത്തിലാണ് വിനായകന്റെ വിവാദ പരാമർശത്തിനെതിരെ അംഗങ്ങൾ അതൃപ്തി രേഖപ്പെടുത്തിയത്.

യേശുദാസിനെതിരായ പോസ്റ്റിലെ അസഭ്യ പ്രയോഗങ്ങൾക്കെതിരെ നിരവധി പേർ പ്രതികരിച്ചപ്പോൾ വിനായകൻ മറ്റൊരു പോസ്റ്റുമായി രംഗത്തുവന്നിരുന്നു. ‘ശരീരത്തിൽ ഒന്നും അസഭ്യമായില്ല എന്നിരിക്കെ സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ എന്നാണ് നടൻ കുറിച്ചിരുന്നത്. ഇതിനെതിരെ ഗായകൻ ജി വേണുഗോപാലും ഗായകരുടെ സംഘടനയുമെല്ലാം പ്രതിഷേധവുമായി വന്നിരുന്നു. സിനിമ കോൺക്ലേവിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശങ്ങളെയും വിനായകൻ വിമർശിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ തുടർച്ചയായി അധിക്ഷേപ പോസ്റ്റുകൾ ഇട്ടെന്ന പരാതിയിൽ ദിവസങ്ങൾക്ക് മുമ്പ് വിനായകനെ കൊച്ചി സൈബർ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഫേസ്ബുക്കിൽ കവിത എഴുതിയതാണെന്ന വിശദീകരണമാണ് വിനായകൻ പൊലീസിന് നൽകിയത്. കേസെടുക്കാൻ വകുപ്പില്ലെന്ന് കണ്ട് വിനായകനെ സൈബർ പൊലീസ് വിട്ടയക്കുകയായിരുന്നു. ഒന്നര മണിക്കൂറാണ് വിനായകനെ സൈബർ പൊലീസ് ചോദ്യം ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *