വാക്‌പോരിന് അന്ത്യം വേണം; രവി മോഹനും ആർതിയും മാന്യത പാലിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

0

മലയാളികൾക്ക് ഉൾപ്പെടെ പരിചിതമായ മുഖമാണ് നടൻ രവിയുടേത്. തമിഴ് താരങ്ങളുടെ ജീവിതവും ഇവിടെ ചർച്ചയായി മാറാറുണ്ട്. രവി മോഹനും ആർതി രവിയുടെയും വിവാഹമോചനക്കേസാണ് ഇപ്പോൾ തമിഴകത്തെ ചർച്ചാ വിഷയം. പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവരും വന്നിരുന്നു. രവി മോഹന്‍ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചുവെന്നാണ് ആർതി ആരോപിച്ചത്. ശാരീരികമായും മാനസികമായും ദ്രോഹിച്ചുവെന്നും മക്കളെ കാണാന്‍ അനുവദിച്ചില്ലെന്നും പിന്നാലെ രവി മോഹനും ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരുടേയും വാക്‌പോരിന് അറുതിവരുത്തിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.

രവി മോഹനും ആരതി രവിയും ഇനി പരസ്പരം അപകീര്‍ത്തികരമായ പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ള അപകീര്‍ത്തികരമായ പ്രസ്താവനകളില്‍ നിന്ന് സംരക്ഷണം തേടി രവി മോഹന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിർദേശം. ഇരുവരുടേയും വിവാഹമോചന നടപടികള്‍ തുടരുന്നതിനിടെയാണ് കോടതി പരസ്യ പ്രസ്താവനകള്‍ വിലക്കുന്നത്. രണ്ട് കക്ഷികളും മാന്യത പാലിക്കണമെന്നും കോടതി എടുത്തുപറഞ്ഞു.

ആരതി രവിയും അമ്മ സുജാത വിജയകുമാറും തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ ഇന്‍ജക്ഷന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് രവി മോഹന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഗായിക കെനിഷ ഫ്രാന്‍സിസിനൊപ്പം രവി മോഹന്‍ ഒരു വിവാഹത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് രവി-ആരതി ശീതയുദ്ധം തുടങ്ങിയത്. ഇരുവരും ഒന്നിച്ച് വിവാഹത്തിനെത്തിയതിന് പിന്നാലെയാണ് ഇവര്‍ പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിച്ചതും വിവാഹമോചനവാര്‍ത്തകള്‍ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയതും.

വിവാഹമോചനവുമായി ബന്ധപ്പെട്ട് രവി മോഹനും ആരതി രവിയും കഴിഞ്ഞയാഴ്ച ചെന്നൈയിലെ കുടുംബകോടതിയില്‍ ഹാജരായിരുന്നു. വിവാഹബന്ധം തുടരാന്‍ തനിക്ക് താത്പര്യമില്ലെന്ന് രവി അന്ന് വ്യക്തമാക്കിയെന്നും ആരതി ജീവനാംശമായി പ്രതിമാസം 40 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും വിവിധ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരതിയുടെ ആവശ്യം നിരസിക്കണമെന്ന് രവി മോഹന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. കേസ് ജൂണ്‍ 12-ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

Also Readആരോഗ്യവും ദീര്‍ഘായുസും ഉണ്ടാകട്ടെ’; മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി

കഴിഞ്ഞ സെപ്റ്റംബറിലാണ് താനും ആർതിയും തമ്മിലുള്ള വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് രവി മോഹന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എന്നാല്‍ ഇതിന് പിന്നലെ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിവാഹമോചനത്തെ കുറിച്ച് രവി പ്രഖ്യാപനം നടത്തിയതെന്നും ഈ തീരുമാനം തീര്‍ത്തും ഏകപക്ഷീയമാണെന്നും ആർതി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പോരിന് തുടക്കമായത്.

LEAVE A REPLY

Please enter your comment!
Please enter your name here