മദ്യമാണെന്ന് കരുതി ശീതളപാനീയ കുപ്പികൾ കൈക്കലാക്കി നാട്ടുകാർ

വിശാഖപട്ടണം: നിയന്ത്രണംവിട്ട് ലോറിയിൽനിന്ന് ശീതളപാനീയ കുപ്പികൾ കൈക്കലാക്കി നാട്ടുകാർ. മദ്യമാണെന്ന് കരുതി ശീതളപാനീയ കുപ്പികൾ ശേഖരിക്കുന്ന നാട്ടുകാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവം നടന്ന സ്ഥലമോ സമയമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.
നെല്ലൂർ ജില്ലയിലെ ദേശീയപാതയിലാണ് അപകടം ഉണ്ടായതെന്നാണ് വിവരം. റോഡരികിൽ മറിഞ്ഞുകിടക്കുന്ന ലോറിക്ക് ചുറ്റും ചിതറിക്കിടക്കുന്ന ശീതളപാനീയ കുപ്പികൾ ശേഖരിക്കാൻ ആളുകൾ തിരക്കുകൂട്ടുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റ ഡ്രൈവറെ സഹായിക്കാനോ ആശുപത്രിയിലെത്തിക്കാനോ തയ്യാറാകാതെയാണ് കിട്ടാവുന്നത്ര കുപ്പികൾ നാട്ടുകാർ അടിച്ചുമാറ്റുന്നത്.
സ്‌ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ നാട്ടുകാരുടെ കൂട്ടത്തിലുണ്ട്.ഒടുവിൽ പൊലീസെത്തിയാണ് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റിയത്. മനുഷ്യത്വമില്ലാത്ത ഈ പെരുമാറ്റത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ദാരിദ്ര്യത്തിനപ്പുറം വെറുതെ കിട്ടുന്നതെന്തും കൈക്കലാക്കാനുള്ള മനുഷ്യന്റെ ആർത്തിയാണ് ഇതിനുകാരണമെന്നും പലരും അഭിപ്രായപ്പെടുന്നു.



