എൽഡിഎഫ്-എൻഡിഎ പരാതികൾ തള്ളി, വിഡി സതീശന്റെ പത്രിക സ്വീകരിച്ചു

പറവൂർ: പ്രതിപക്ഷ നേതാവ് വിഡി. സതീശൻ സമർപ്പിച്ച നാമനിർദ്ദേശ പത്രിക അംഗീകരിച്ചു. പത്രികയിൽ യഥാർത്ഥ വരുമാനം കാണിച്ചില്ലെന്നും വിവരങ്ങൾ മറച്ചുവെച്ചെന്നും ആരോപിച്ച് എൽഡിഎഫും എൻഡിഎയും നൽകിയ പരാതികൾ വരണാധികാരി തള്ളുകയായിരുന്നു. സതീശൻ നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് കണ്ടാണ് പത്രിക സ്വീകരിച്ചത്.

സൂക്ഷ്മപരിശോധനയ്ക്ക് തൊട്ടുമുമ്പ് എൽ ഡി എഫ് സ്ഥാനാർത്ഥി ടൈസൺ മാസ്റ്ററും എൻഡിഎ പ്രതിനിധികളുമാണ് പരാതി നൽകിയത്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് അവർ ചൂണ്ടിക്കാട്ടിയത്. അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനം പത്രികയിൽ കൃത്യമായി രേഖപ്പെടുത്തിയില്ല. അദ്ദേഹം ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് മേലുള്ള ട്രാഫിക് പിഴകളുടെ വിവരങ്ങളും കുടിശ്ശികയും പത്രികയിൽ ഉൾപ്പെടുത്തിയില്ല. കൈവശമുള്ള സ്വർണ്ണത്തിന്റെ കൃത്യമായ വിപണി മൂല്യം വിശദമാക്കിയില്ല എന്നിവയായിരുന്നു അത്.

ആരോപണങ്ങൾ നിസ്സാരമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു യുഡിഎഫ് ക്യാമ്പിന്റെ ആദ്യ പ്രതികരണം. വൈകിട്ട് മൂന്ന് മണിയോടെ നടന്ന സൂക്ഷ്മപരിശോധനയിൽ സതീശന്റെ അഭിഭാഷകർ കൃത്യമായ രേഖകളും വിശദീകരണവും ഹാജരാക്കി. ഇത് പരിശോധിച്ച വരണാധികാരി പരാതികളിൽ കഴമ്പില്ലെന്ന് കണ്ട് പത്രിക സാധുവാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *