ബാംഗ്ലൂർ:ബംഗളൂരുവിൽ ഒരു സിഗരറ്റിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സോഫ്റ്റ്വെയർ എഞ്ചിനീയറെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. വജരഹള്ളി സ്വദേശിയായ എച്ച്എൻ സഞ്ജയ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ ചേതന് ആക്രമണ ശ്രമത്തിൽ പരുക്കേറ്റു. ഇരുവരും രാത്രി ഷിഫ്റ്റിൽ പുലർച്ചെ 4 മണിയോടെ ഇടവേള എടുത്ത് റോഡരികിലെ കടയിൽ ചായ കുടിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.
ചായ കുടിച്ചു നിൽക്കവേ, ഭാര്യയോടൊപ്പം പ്രതീക് എന്നയാൾ കാറിൽ എത്തുകയും ഇരുവരോടും സിഗരറ്റ് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഇയാളുടെ ആവശ്യം നിരസിച്ച ഇരുവരും സ്വന്തമായി വാങ്ങാൻ പറഞ്ഞതോടെ തർക്കം ഉടലെടുക്കുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്നവർ ഇടപെട്ട് സ്ഥിതി ശാന്തമാക്കി.
തുടർന്ന്, ഓഫീസിലേക്ക് ബൈക്കിൽ തിരികെ പോവുകയായിരുന്ന സഞ്ജയെയും ചേതനെയും, പിന്നാലെയെത്തിയ പ്രതിയായ പ്രതീക് തന്റെ വാഹനം കൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഇരുവർക്കും ഗുരുതര പരുക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സഞ്ജയ് മരണത്തിന് കീഴടങ്ങി. സുഹൃത്ത് ഇപ്പോഴും ചികിത്സയിലാണ്.
Also Read –പാർക്കിംഗിനെ ചൊല്ലി തർക്കം’; സെക്യൂരിറ്റി ജീവനക്കാരനെ പെരിന്തൽമണ്ണ നഗരസഭാ കൗൺസിലർ മർദിച്ചെന്ന് പരാതി
സിസിടിവി വീഡിയോ തെളിവുകളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ ബെംഗളൂരു പോലീസ് പ്രതീകിനെ അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.