ഗാസയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രയേല്‍. ഇന്നലെ മാത്രം 112 പലസ്തീനികളാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മരിച്ചതല്‍ അധികവും കുട്ടികളാണ്. പലസ്തീനികള്‍ അഭയം പ്രാപിച്ച ഗാസ സിറ്റിയിലെ സ്കൂളുകളിൽ മൂന്ന് വ്യത്യസ്ത ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്.
അതേസമയം ഇന്ന് രാവിലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.അതിനിടെ പരുക്കേറ്റവരുടെ ചികിത്സ അടക്കമുള്ള സേവനങ്ങള്‍ കൂടുതല്‍ കഠിനമായതായി ഗാസയിലെ അൽ-അഹ്‌ലി അറബ് ഹോസ്പിറ്റലിൻ്റെ ഡയറക്ടർ അൽ ജസീറയോട് പറഞ്ഞു.വടക്കൻ ഗാസ സ്ട്രിപ്പിൽ ഒരു സിടി സ്കാനർ മാത്രമേയുള്ളൂവെന്നും ഇത്തരത്തില്‍ അടിയന്തരമായി അത്യാവശ്യമുള്ള മെഡിക്കല്‍ സാമഗ്രികള്‍ക്കും മരുന്നുകള്‍ക്കും കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇസ്രയേലുമായുള്ള സംഘർഷത്തിനിടയിൽ ഒന്നോ രണ്ടോ മാതാപിതാക്കളെ നഷ്ടപ്പെട്ട 39,384 കുട്ടികൾ ഗാസ മുനമ്പിൽ ഉണ്ടെന്ന് പലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യാഴാഴ്ച അറിയിച്ചു. ഈ കുട്ടികൾ ദാരുണമായ അവസ്ഥയിലാണ് ജീവിക്കുന്നത്, അവരിൽ പലരും സാമൂഹിക പരിചരണത്തിൻ്റെയും മാനസിക പിന്തുണയുടെയും അഭാവത്തിൽ കീറിപ്പറിഞ്ഞ കൂടാരങ്ങളിലോ തകർന്ന വീടുകളിലോ അഭയം പ്രാപിക്കാൻ നിർബന്ധിതരാകുന്നു എന്നാണ് റിപ്പോര്‍ട്ട്. പലസ്തീൻ ജനസംഖ്യയുടെ 43 ശതമാനവും കുട്ടികളാണെന്നും ഗാസ മുനമ്പിലെ അനാഥരുടെ എണ്ണം “ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി” ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.