‘പ്രതിരോധിക്കാനെത്തിയത് റിയാസ് മാത്രം’; മുഖ്യമന്ത്രി ഒറ്റപ്പെടുന്നുവെന്ന് കെ മുരളീധരന്‍

മലപ്പുറം: സിപി ഐഎമ്മില്‍ പിണറായി വിജയന്‍ ഒറ്റപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ എന്ത് ചെയ്യുന്നുവെന്ന് യുഡിഎഫ് ചിന്തിക്കുന്നില്ല. മുസ്‌ലിം ലീഗ് ഞങ്ങളുടെ ഒപ്പം തന്നെയുണ്ട്. അതില്‍ തര്‍ക്കം വേണ്ട. മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഇന്നലെ കെ സി വേണുഗോപാല്‍ ഒരു കാര്യം പറഞ്ഞപ്പോള്‍ പ്രതിരോധിക്കാനായി സിപി ഐഎമ്മില്‍ നിന്ന് സംസാരിച്ചത് മരുമകന്‍ റിയാസ് മാത്രമാണ്. അതിനര്‍ത്ഥം സിപിഐഎമ്മില്‍ പിണറായി വിജയന്‍ ഒറ്റപ്പെടുന്നുവെന്നാണെന്നും കെ മുരളീധരന്‍ പറഞ്ഞു. എല്‍ഡിഎഫിലും മുഖ്യമന്ത്രി ഒറ്റപ്പെടുകയാണ്. എം വി ഗോവിന്ദന്‍ മാഷോ എംഎ ബേബിയോ പിണറായിയുടെ ചതിയെ കുറിച്ചുള്ള കെ സി വേണുഗോപാലിന്റെ പരാമര്‍ശത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നിലമ്പൂരില്‍ വെച്ച് നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ചതിയെക്കുറിച്ചാണ് സംസാരിച്ചതെന്നും ചതിയെ കുറിച്ച് പറയാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രിയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ സര്‍ക്കാരിനെ വെറുത്തതിന്റെ പരിണിത ഫലമാണ് ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം ജില്ലയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ആളാണ് പിണറായി വിജയനെന്നും ഹിന്ദുവിന് നല്‍കിയ അഭിമുഖം നമ്മള്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാ ജില്ലയിലും സ്വര്‍ണ്ണം പിടികൂടാറുണ്ട്. മറ്റ് ജില്ലകളെ കുറിച്ച് ഒന്നും പറയാതെ മലപ്പുറത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ആളാണ് മുഖ്യമന്ത്രി. പാണക്കാട് തങ്ങളെ വിമര്‍ശിക്കുന്നത് നമ്മള്‍ കണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാണെങ്കിലും അത് മാത്രമാണോ പാണക്കാട് കുടുംബം’, കെ സി വേണുഗോപാല്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *