അച്ഛൻ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ രാജി; കെ കവിത പാർട്ടി വിട്ട് പുറത്തേക്ക്

ഹൈദരാബാദ്: ഭാരത് രാഷ്ട്രീയ സമിതിയിൽ (ബിആർസ്) നിന്ന് കെ കവിത രാജിവച്ചു. പാര്‍ട്ടി അദ്ധ്യക്ഷനും പിതാവുമായ കെ ചന്ദ്രശേഖര റാവു (കെസിആർ) പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കവിതയെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതായി കവിത അറിയിച്ചത്. എംഎല്‍സി സ്ഥാനവും കവിത രാജിവച്ചു. ബന്ധുവായ ടി ഹരീഷ് റാവു ഉൾപ്പെടെയുള്ള മുതിര്‍ന്ന നേതാക്കൾക്കെതിരെ നടത്തിയ ചില പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു കവിതയെ പാര്‍ട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.
കെസിആറിന്റെ ആരോഗ്യവും പാര്‍ട്ടി പ്രവര്‍ത്തകരെയും ശ്രദ്ധിക്കണമെന്ന് ഞാൻ രാം അണ്ണയോട് അഭ്യർത്ഥിക്കുന്നുവെന്നും അവർ സഹോദരനും മുൻ മന്ത്രിയുമായ കെ ടി രാമറാവുവിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. കെസിആറാണ് തന്റെ പ്രചോദനമെന്നും ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ കവിത പറഞ്ഞു. തെലങ്കാനയിലെ ദളിതർക്കും പിന്നോക്ക വിഭാഗങ്ങൾക്കും നിതീ ഉറപ്പാക്കിയതിനും കവിത കെസിആറിനെ പ്രശംസിച്ചു. ‘
പാർട്ടിക്കുളളിലെ ഗൂഢാലോചനകൾ തന്നെ ലക്ഷ്യം വച്ചിരിക്കുകയാണെന്നും അവർ ആരോപിച്ചു. പാർട്ടി ഓഫീസിനുളളിൽ എനിക്കെതിരായ പ്രചാരണം നടക്കുന്നുണ്ടെന്ന് സഹോദരനോട് പറഞ്ഞിരുന്നു. എന്നാൽ വർക്കിംഗ് പ്രസിഡന്റായ സഹോദരനിൽ നിന്നുപോലും ഒരു പ്രതികരണവും ലഭിച്ചില്ല’- കവിത കൂട്ടിച്ചേർത്തു.കഴിഞ്ഞ കുറേനാളായി കവിത നേതാക്കൾക്കെതിരെ പരസ്യ വിമർശനം നടത്തുന്നത് പതിവായിരുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം ചേർന്ന് മുൻമന്ത്രി ടി ഹരീഷ് റാവുവും രാജ്യസഭ മുൻ എംപി സന്തോഷ് കുമാറും ചന്ദ്രശേഖര റാവുവിന്റെ പ്രതിച്ഛായ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു കവിതയുടെ ആരോപണം.
കെസിആർ ആരോപണവിധേയനായ കലേശ്വരം പദ്ധതി ക്രമക്കേട് കേസിന്റെ അന്വേഷണം കോൺഗ്രസ് സർക്കാർ സിബിഐക്ക് കൈമാറിയതിനു പിന്നാലെയായിരുന്നു ഇത്. പിതാവിനെ മറ്റുള്ളവർ കബളിപ്പിക്കുകയാണെന്ന തരത്തിലായിരുന്നു കവിതയുടെ ആരോപണമെങ്കിലും അത് കെസിആറിനു തന്നെ തലവേദനയായി.
പാർട്ടി വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ് കവിതയ്ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ബിആർ.എസ് നേതാക്കളായ ടി രവീന്ദർ റാവുവും സോമ ഭരത് കുമാറും അറിയിച്ചു. ബിആർ.എസിനെ തകർക്കുന്ന തരത്തിലുള്ള കവിതയുടെ പെരുമാറ്റവും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും നേതൃത്വം ഗൗരവമായി കാണുന്നു. സസ്പെൻഷൻ വാർത്തയ്ക്ക് പിന്നാലെ കവിതയുടെ അനുയായികൾ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.