കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്ക് മറുപടിയുമായി നടൻ ജോജു ജോർജ്. താൻ സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ല. ഫെസ്റ്റിവലിന് വേണ്ടി നിർമിച്ച സിനിമയെന്നാണ് പറഞ്ഞത്. തെറി ഇല്ലാത്ത ഭാഗം ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ജോജു പറഞ്ഞു. എറണാകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുപാട് സിനിമകൾ ഉണ്ടായിരുന്ന സമയത്ത് എന്റെ ആഗ്രഹമായിരുന്നു ലിജോയോടൊപ്പം വർക്ക് ചെയ്യണമെന്നുള്ളത്. സൗഹൃദത്തിന്റെ പുറത്താണ് ആ സിനിമ ചെയ്തത്. അത് ഫെസ്റ്റിവലിന് വേണ്ടി ഉണ്ടാക്കിയ സിനിമയാണെന്നാണ് എന്നോട് പറഞ്ഞത്. പ്രത്യേകിച്ച് അന്ന് ഇത്രയും തെറിയുള്ള സിനിമ തീയേറ്ററിലോ ഒടിടിയിലോ റിലീസ് ചെയ്യുമെന്നതിന്റെ ചർച്ച പോലും നടന്നില്ല. പക്ഷേ, ഒടിടിയിൽ തെറി ഉള്ള വേർഷനാണ് വന്നത്. ഐഎഫ്എഫ്കെയിൽ ചുരുളി കണ്ടിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് മനസിലാകും. തെറി ഇല്ലാത്ത വേർഷനാണ് അവിടെ കാണിച്ചത്.പൈസ കൂടുതൽ കിട്ടയപ്പോൾ ഇവർ തെറിയുള്ള വേർഷൻ ഒടിടിക്ക് വിറ്റു. എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ സമയത്താണ് ഈ സിനിമ ഇറങ്ങുന്നത്.
ആ സമയത്ത് പലയിടത്തും ഞാൻ തെറി പറയുന്നതിന്റെ വീഡിയോകൾ വരാൻ തുടങ്ങി. എനിക്കെതിരെ കേസ് വന്നു. അന്ന് ഞാൻ പ്രതിഫലം ചോദിച്ചിരുന്നു. ഇന്ന് ലിജോ പോസ്റ്റിട്ടു, അതിന് മുമ്പ് ഒരിക്കൽ പോലും ആരും വിളിച്ച് എനിക്കുണ്ടായ വിഷമങ്ങളെപ്പറ്റി ചോദിച്ചിട്ടില്ല.കഴിഞ്ഞ മാസം എന്റെ മക്കളെ പുതിയ സ്കൂളിൽ ചേർത്തു. അവിടെ അവൾക്ക് ഒരു കുട്ടി ഞാൻ തെറി പറയുന്നതിന്റെ ട്രോൾ കാണിച്ചുകൊടുത്തു. അപ്പ ആ സിനിമയിൽ അഭിനയിക്കരുതായിരുന്നു എന്നാണ് എന്റെ മോൾ അന്ന് വീട്ടിൽ വന്ന് പറഞ്ഞത്. അത് ഒരു കുട്ടിയുടെ അഭിപ്രായമാണ്.ഇപ്പോൾ ഒരു തുണ്ട് കടലാസ് പുറത്തുവിട്ടല്ലോ.
ഇനി എഗ്രമെന്റ് കൂടി പുറത്തുവിടണം. എത്രയായിരുന്നു എന്റെ ശമ്പളം എന്ന് അത് കാണിക്കുമ്പോൾ മനസിലാകുമല്ലോ. അത് പുറത്തുവിടൂ. അല്ലാതെ ഞാൻ സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ല. അന്ന് എന്നെക്കൊണ്ട് തെറിയില്ലാത്ത വേർഷൻ ഡബ്ബ് ചെയ്യിച്ചിരുന്നു. ഐഎഫ്എഫ്കെയിൽ ചിത്രം പൂർണമായി പ്രദർശിപ്പിച്ചിരുന്നുവെങ്കിൽ പിന്നീട് ഞാനതിനെപ്പറ്റി സംസാരിക്കുകപോലുമില്ലായിരുന്നു. ആ സിനിമ കാരണം എന്തൊക്കെ അനുഭവിച്ചിട്ടുണ്ടെന്ന് എനിക്കേ അറിയൂ’ – ജോജു പറഞ്ഞു.