കേരളക്കരയെ ഞെട്ടിച്ച ജയില്‍ചാട്ടങ്ങള്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം പുതുമയല്ല. ഗോവിന്ദച്ചാമിക്ക് മുമ്പും കണ്ണൂരില്‍ നിരവധി കൊടും കുറ്റവാളികള്‍ ജയില്‍ ചാടുകയും പിടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.2010ല്‍ റിപ്പര്‍ ജയാനന്ദനും പെരിയാട്ടടുക്കം റിയാസും 2024 ല്‍ മയക്കുമരുന്നു കേസിലെ പ്രതി അര്‍ഷാദിന്റെയും ജയില്‍ ചാട്ടങ്ങളും രക്ഷപ്പെടലും കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ചവയാണ്.
ഗോവിന്ദച്ചാമിയുടെയും റിപ്പര്‍ ജയാനന്ദന്റെയും ജയില്‍ ചാട്ടത്തിന് സമാനതകള്‍ ഏറെയാണ്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷാ ബ്ലോക്ക് ആയ 10-ാം ബ്ലോക്കില്‍നിന്ന് ഇവര്‍ രണ്ടുപേരും ഒരേ രീതിയിലാണു ജയില്‍ ചാടിയത്.എന്നാല്‍ ഒറ്റക്കൈ മാത്രമുള്ള ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്.
2010 ജൂണ്‍ 14 ലാണ്, റിപ്പര്‍ ജയാനന്ദന്‍, റിയാസ് പെരിയാട്ടടുക്കം എന്നീ രണ്ട് കുറ്റവാളികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ടത്. തൃശൂരില്‍നിന്നുള്ള കുപ്രസിദ്ധ സീരിയല്‍ കില്ലറായ ജയാനന്ദന്‍ മോഷണങ്ങള്‍ക്കിടെ ഏഴ് കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. 2009ല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇദ്ദേഹത്തെ കൂടുതല്‍ സുരക്ഷയുള്ള ജയിലായ കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. കാസര്‍ഗോഡ് പെരിയാട്ടടുക്കം സ്വദേശിയായ റിയാസ് മോഷണക്കേസുകളിലും മയക്കുമരുന്നു കേസിലും ശിക്ഷിക്കപ്പെട്ടയാളാണ്.
ജയിലിന്റെ 10-ാം ബ്ലോക്കില്‍നിന്നാണ് ഇവര്‍ രണ്ടുപേരും രക്ഷപ്പെട്ടത്. ഈ ഭാഗത്ത് നിരീക്ഷണത്തിനായി സിസിടിവി സംവിധാനം ഉണ്ടായിരുന്നു. അര്‍ധരാത്രിക്കുശേഷമാണ് ഇവര്‍ ജയില്‍ ചാടിയത്. തങ്ങളുടെ സെല്ലിന്റെ പൂട്ടിയിട്ട ഗ്രില്‍ ചെയ്ത വാതിലിന്റെ സിലിണ്ടര്‍ ഡെഡ് ലാച്ച് ശ്രദ്ധാപൂര്‍വം മുറിച്ചുമാറ്റി. മുറിച്ചുമാറ്റാനുള്ള ബ്ലേഡ് ജയിലിന്റെ വര്‍ക്ക്‌ഷോപ്പില്‍നിന്ന് കടത്തിക്കൊണ്ടുവന്ന ഒരു ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയും ഗ്രില്‍ മുറിക്കാന്‍ ഉപയോഗിച്ചത് ഹാക്‌സോ ബ്ലേഡ് ആയിരുന്നു.
ഗ്രില്ല് മുറിച്ചുമാറ്റിയശേഷം കനത്ത സുരക്ഷയുള്ള ബ്ലോക്കിന്റെ താഴ്ന്ന മതിലില്‍ കയറി ജയിലിന്റെ വാഷ് റൂമില്‍നിന്നു അലക്കാനിട്ട ബെഡ്ഷീറ്റുകളും ടവലുകളും സംഘടിപ്പിച്ച് ഒരു താല്‍ക്കാലിക കയറുണ്ടാക്കി. തങ്ങളുടെ ബുദ്ധിപരമായ നീക്കങ്ങള്‍ ഉപയോഗിച്ച് ജയിലിന്റെ വിശാലമായ കോമ്പൗണ്ടിലെ വാഴകള്‍ക്ക് താങ്ങായി ഉപയോഗിച്ചിരുന്ന മുളങ്കമ്പുകള്‍ എടുത്ത് താല്‍ക്കാലിക ഏണി ഉണ്ടാക്കി.
ഈ ഏണി ഉപയോഗിച്ച് പ്രധാന ജയില്‍ മതില്‍ കയറുകയും താല്‍ക്കാലിക കയറുപയോഗിച്ച് താഴെയിറങ്ങി രക്ഷപ്പെടുകയും ചെയ്തു. ജയില്‍ ചാടി എന്നുള്ള വിവരം പുറത്തു വരാതിരിക്കാനായി രക്ഷപ്പെട്ടവര്‍ സെല്ലിനുള്ളില്‍ പാത്രങ്ങളും തലയിണകളും വച്ച് കിടക്കകള്‍ ഒരുക്കി അവര്‍ ഉറങ്ങുകയാണെന്ന് തോന്നിപ്പിച്ചു.
സംഭവത്തിലെ പ്രധാന സുരക്ഷാ വീഴ്ചകളില്‍, ജയിലിന്റെ വിപുലമായ നിരീക്ഷണ ക്യാമറ സംവിധാനം പ്രവര്‍ത്തിക്കാതിരുന്നത് ഒരു വലിയ പരാജയമായിരുന്നു. ഇതു വൈദ്യുതി തടസം മൂലമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ ജയില്‍ ചാട്ടത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍1903 തടവുകാര്‍ക്ക് കാവല്‍ നില്‍ക്കാന്‍ 22 വാര്‍ഡര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. 106 വാര്‍ഡര്‍ തസ്തികകളില്‍ ഏഴ് സ്ഥിരം ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
രണ്ടു തടവുകാര്‍ രക്ഷപ്പെട്ടതിനുശേഷം നടത്തിയ റെയ്ഡുകളില്‍ സെല്‍ഫോണുകള്‍, ചാര്‍ജറുകള്‍, സിം കാര്‍ഡുകള്‍, ഇയര്‍ഫോണുകള്‍, മയക്കുമരുന്ന്, ചെറിയ ആയുധങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു.രക്ഷപ്പെട്ടതിനുശേഷം, ജയാനന്ദനെ 2010 ജൂണ്‍ 15ന് തമിഴ്‌നാട്ടിലെ ഊട്ടിയില്‍നിന്നു പിടികൂടി.
റിയാസിനെ മഞ്ചേശ്വരത്തുനിന്നും പിടികൂടി. ഈ സംഭവത്തെത്തുടര്‍ന്ന് മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്താന്‍ 13 ലക്ഷം രൂപ അനുവദിക്കുകയും ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാന്‍ ചില തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നെങ്കിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ചാട്ടങ്ങള്‍ തുടര്‍ക്കഥയാവുകയായിരുന്നു.
മയക്കുമരുന്ന്, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ കണ്ണൂര്‍ സ്വദേശിയായ ടി.സി. ഹര്‍ഷാദിന്റെ രക്ഷപ്പെടല്‍ 2024 ജനുവരി 14 ആയിരുന്നു. 2023 സെപ്റ്റംബര്‍ 9ന് മയക്കുമരുന്ന് കേസില്‍ 10 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഹര്‍ഷാദ്. തട്ടിക്കൊണ്ടുപോകല്‍, മോഷണം, ആക്രമണം, കഞ്ചാവ് വില്‍പ്പന എന്നിവയുള്‍പ്പെടെ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി 17 കേസുകള്‍ ഇദ്ദേഹത്തിനെതിരെ നിലവിലുണ്ടായിരുന്നു, ഹര്‍ഷാദിന്റെ രക്ഷപ്പെടല്‍ രാവിലെ ഏഴോടെയായാണ് നടന്നത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ കബളിപ്പിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. ജയില്‍ ഗേറ്റിലെ പത്രക്കെട്ടുകള്‍ ശേഖരിച്ച് കാത്തുനിന്ന ഒരു ഇരുചക്ര വാഹനത്തിന്റെ അടുത്തേക്ക് നടന്നു പോവുകയും അതില്‍ കയറി അതിവേഗം രക്ഷപ്പെട്ടുവെന്നുമാണ് കേസ്. ഈ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായി കാണാം. സംഭവത്തിലും നാല് ജയില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുന്‍കൂട്ടി തയാറാക്കിയ രക്ഷപ്പെടല്‍ പദ്ധതി ജീവനക്കാരുടെ ജാഗ്രതയിലും നിരീക്ഷണത്തിലും വലിയ വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുന്നു.
ഹര്‍ഷാദ് 2024 ഫെബ്രുവരി 23ന് രക്ഷപ്പെട്ട് ആറ് ആഴ്ചകള്‍ക്കുശേഷം തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍നിന്നാണ് പിടികൂടിയത്. ഒളിവില്‍ കഴിയാന്‍ സഹായിച്ച കാമുകി അപ്‌സരയും ഇദ്ദേഹത്തോടൊപ്പം പിടിയിലായി. ജയില്‍ചാട്ടത്തിനു സഹായിച്ച റിസ്വാന്‍ നേരത്തെ കീഴടങ്ങിയിരുന്നു.
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉപയോഗിച്ച് പോലീസ് ഇവരുടെ നീക്കങ്ങള്‍ വിജയകരമായി കണ്ടെത്തി. ബംഗളൂരു, ഡല്‍ഹി, നേപ്പാള്‍ അതിര്‍ത്തിക്കു സമീപം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തമിഴ്‌നാട്ടില്‍ എത്തിയതായി വെളിപ്പെടുത്തി. ഈ സംഭവം കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികാരികള്‍ക്ക് വളരെ നാണക്കേടുണ്ടാക്കിയിരുന്നു.
ജയില്‍ചാട്ടങ്ങള്‍ക്കു പുറമേ സുരക്ഷാവീഴ്ചയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന തടവുപുള്ളികള്‍ നിരവധി പേര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. കൊലക്കേസ് പ്രതി രാജന്‍2020 മാര്‍ച്ച് 4ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍നിന്നു രക്ഷപ്പെട്ടു. ഇയാള്‍ ജയില്‍ ഉദ്യോഗസ്ഥരുടെ അകമ്പടിയിലായിരുന്നു. അതേ ദിവസം തന്നെ പിടികൂടി.
ജയിലിന്റെ ഐസൊലേഷന്‍ ബ്ലോക്കില്‍നിന്ന് രക്ഷപ്പെട്ട അജയ്ബാബു, കോവിഡ്19 ചികിത്സയിലിരിക്കെ സി.എഫ്.എല്‍.ടി.സിയില്‍നിന്ന് രക്ഷപ്പെട്ട ചന്ദ്രന്‍ തുടങ്ങിയവരെ അതേ ദിവസം തന്നെ പിടികൂടാന്‍ കഴിഞ്ഞിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉണ്ടായിരിക്കുന്ന ജയില്‍ ചാട്ടങ്ങള്‍ സമാന രീതിയിലാണ് ഉണ്ടായിരിക്കുന്നത്.ഇത് വിരല്‍ചൂണ്ടുന്നത് ജയില്‍ അധികാരികളുടെ ജാഗ്രതക്കുറവിലേക്കാണ് .