പാർലമെന്റ് സമ്മേളനം തുടങ്ങി ആദ്യ ദിവസം തന്നെ ജഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത് ദുരൂഹമാണെന്ന്;കെസി വേണുഗോപാൽ

തിരുവനന്തപുരം: പാർലമെന്റ് സമ്മേളനം തുടങ്ങി ആദ്യ ദിവസം തന്നെ ജഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത് ദുരൂഹമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ആരോഗ്യ പ്രശ്നങ്ങൾ മൂലം മാത്രമാണ് അദ്ദേഹം രാജിവച്ചതെന്ന് കരുതുക അസാദ്ധ്യമാണെന്നും നമ്മുടെ രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങൾ വിചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും കാലത്തെ പ്രവർത്തനങ്ങൾക്ക് നന്ദി പറയാൻ വിളിക്കുന്നവരുടെ ഫോണുകൾ പോലും അദ്ദേഹം എടുക്കുന്നില്ലെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് രാജിയെന്നാണ് അദ്ദേഹം പറയുന്നത്. അതിനെ മാനിക്കുന്നു. പക്ഷേ ഇന്നത്തെ പരിപാടികളൊക്കെ മുൻകൂട്ടി നിശ്ചയിച്ചിരുന്നൊരാൾ പെട്ടെന്ന് രാജിവച്ച് പോകുന്നത് സ്വാഭാവികമല്ലലോ. നമ്മുടെ രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങൾ വിചിത്രമാണ്. പ്രധാനമന്ത്രി വിദേശത്ത് ആയിരിക്കുമ്പോൾ പാർലമെന്റ് സമ്മേളനം നടക്കുന്നു. അതിന്റെ ആദ്യ ദിനം തന്നെ ഉപരാഷ്ട്രപതി രാജിവയ്ക്കുന്നു. കേവലം ആരോഗ്യ പ്രശ്നങ്ങൾ മൂലം മാത്രമാണ് അദ്ദേഹം രാജിവച്ചതെന്ന് കരുതുക അസാധ്യമാണ്.
ജഗദീപ് ധൻകറിനെ ആരും ഫോണിൽ വിളിച്ചിട്ട് പോലും കിട്ടുന്നില്ല. ഇത്രയും കാലത്തെ പ്രവർത്തനങ്ങൾക്ക് നന്ദി പറയാൻ വിളിക്കുന്നവരുടെ ഫോണുകൾ പോലും അദ്ദേഹം എടുക്കുന്നില്ല’- കെസി വേണുഗോപാൽ പറഞ്ഞു. ‘കേരളത്തിൽ ഓരോ ദിനവും വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. സംസ്ഥാന സർക്കാർ നിഷ്‌ക്രിയരായി നോക്കി നിൽക്കുമ്പോൾ ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ല എന്ന മനോഭാവമാണ് കേന്ദ്ര സർക്കാരിന്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കോൺഗ്രസ് ഇക്കാര്യം വിശദമായി സഭയിൽ ഉന്നയിച്ചതാണ്.
കേന്ദ്ര മന്ത്രിയോട് വിഷയം ഉന്നയിച്ചപ്പോൾ ഉത്തരവാദിത്തം മുഴുവൻ സംസ്ഥാന സർക്കാരിനാണ് എന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്.ഓരോ ദിവസവും ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. സംസ്ഥാന സർക്കാർ അതിനവേണ്ടി ശക്തമായ നിലപാട് സ്വീകരിക്കണം. അതിനുപകരം വിഷയം ഉന്നയിക്കുന്നവരെ കളിയാക്കുന്ന സമീപനമാണ് സംസ്ഥാന മന്ത്രിക്ക്. ജോസ് കെ മാണിയെ പോലും ഇതിന്റെ പേരിൽ പരിഹസിക്കുന്ന സാഹചര്യമുണ്ടായി. ഈ പാർലമെന്റ് സെക്ഷനിലും കോൺഗ്രസ് ഈ വിഷയം ശക്തമായി അവതരിപ്പിക്കും’- കെസി വേണുഗോപാൽ പറഞ്ഞു.