ഇറാന്റെ തിരിച്ചടി; അമേരിക്കൻ സെെനികർ കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് യുഎസ്

വാഷിംഗ്‌ടൺ: ഇറാന്റെ തിരിച്ചടിയിൽ തങ്ങളുടെ സെെനികർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് അമേരിക്ക. ഇറാൻ നടത്തിയ മിസെെൽ – ഡ്രോൺ ആക്രമണത്തിൽ സെെനികർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രതിരോധ മന്ത്രാലയമാണ് ഔദ്യോഗികമായി അറിയിച്ചത്. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അറിയിച്ചു. ഇറാനിൽ ആക്രമണം തുടങ്ങിയ ശേഷം ആദ്യമായാണ് സെെനികർ കൊല്ലപ്പെട്ടെന്ന് അമേരിക്ക സമ്മതിക്കുന്നത്.
അതേസമയം, അമേരിക്കയുടെ പടക്കപ്പലായ എബ്രഹാം ലിങ്കൺ അക്രമിക്കപ്പെട്ടെന്ന് ഇറാന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് തള്ളി. ഇറാന്റെ മിസെെലുകൾ കപ്പലിന്റെ പരിസരത്ത് പോലും എത്തിയിട്ടില്ലെന്നും കപ്പൽ പൂർണമായും സുരക്ഷിതമാണെന്നും അമേരിക്ക വ്യക്തമാക്കി. എന്നാൽ യുഎസ് പടക്കപ്പലിന് നേരെ നാല് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് ഇറാന്റെ അവകാശവാദം. കരയും കടലും തീവ്രവാദികളുടെ ശവക്കുഴിയായി മാറുമെന്ന് അവർ പറഞ്ഞു.
കുവൈറ്റിലെ അബ്ദുള്ള മുബാറക് പ്രദേശത്തെ അമേരിക്കൻ സൈനിക താവളത്തിൽ നാല് ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും ആക്രമണം നടത്തിയെന്നും ഇറാൻ അവകാശപ്പെടുന്നു.ഇറാന് നേരെയുള്ള ഓപ്പറേഷൻ ഫ്യുറിയുടെ തുടക്കത്തിൽ തന്നെ സൈന്യം ഇറാനിയൻ കപ്പലായ ജമറാൻ- ക്ലാസ് കോർവെറ്റിനെ ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി. കപ്പൽ നിലവിൽ ഒമാൻ ഉൾക്കടലിൽ ഛാബഹാർ തീരത്ത് മുങ്ങുകയാണെന്നും അവർ പറയുന്നു. ഇറാൻ സൈന്യം ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങണമെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.



