ഇറാൻ – ഇസ്രയേൽ യുദ്ധം; പോർമുഖത്തേയ്ക്ക് പാകിസ്ഥാനും?

വീട്ടുവീഴ്ചയില്ലാതെ യുഎസ് – ഇസ്രയേൽ സഖ്യവും മുട്ടുമടക്കാതെ ഇറാനും പരസ്പരം പോരാട്ടം തുടരുകയാണ്. ഇറാനിൽ ഇതിനോടകം തന്നെ മരണം 1100 കടന്നു. അയ്യായിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലോകരാജ്യങ്ങൾ എല്ലാം യുദ്ധത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
ഗൾഫ് മേഖലയിൽ ഇറാന്റെ ആക്രമണം അതിതീവ്രമായി തുടരുകയാണ്. ഹോർമുസ് കടലിടുക്ക് മറികടക്കുന്ന കപ്പലുകൾ തകർക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസിയ്ക്ക് തീപിടിച്ചു.
തുടർന്ന് ഇവിടവും കുവൈറ്റിലെ എംബസിയും യുഎസ് അടച്ചു.റിയാദ്, ജിദ്ദ, ദഹ്രാൻ എന്നിവിടങ്ങളിലെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഇന്നും യുദ്ധം കടുപ്പിക്കുകയാണ് രാജ്യങ്ങൾ. ഈ പോർമുഖത്തേയ്ക്ക് ഉടൻ പാകിസ്ഥാൻ ഇറങ്ങുമെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. ഇങ്ങനെ വാർത്തകൾ പ്രചരിക്കാൻ ഒരു കാരണമുണ്ട്.

പരസ്പര പ്രതിരോധ കരാർ (എസ്എംഡിഎ)
2025 സെപ്തംബറിൽ പാകിസ്ഥാനും സൗദി അറേബ്യയും ഒരു പരസ്പര പ്രതിരോധ കരാർ ഒപ്പുവച്ചിരുന്നു. അതായത് രണ്ട് രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യങ്ങളെയും ബാധിക്കുന്ന തരത്തിൽ കണക്കാക്കുന്നതാണ് കരാർ. പാകിസ്ഥാനയോ സൗദി അറേബ്യയോ ആക്രമിച്ചാൽ ഇരുരാജ്യങ്ങളും ഒന്നിച്ച് നേരിടുമെന്നാണ് അതിന് അർത്ഥം. എന്നാൽ ഈ കരാറിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇറാന്റെ ആക്രമണത്തിനിടെ വീണ്ടും ഈ കരാർ ചർച്ചയായിരിക്കുകയാണ്. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ സൗദിയുമായുള്ള കരാറിനെക്കുറിച്ച് പരാമർശിക്കുന്നു. ഇത് കരാറിനെക്കുറിച്ച് രാജ്യങ്ങൾ ചർച്ച ചെയ്യാൻ കാരണമായി.
സൗദിയിൽ ആക്രമണം നടത്തുന്നതിനെ തുടർന്ന് ഇറാൻ പ്രതിരോധ മന്ത്രിയുമായി സംസാരിച്ചെന്നും തങ്ങളും സൗദിയുമായി ഒരു പ്രതിരോധ കരാർ ഉണ്ടെന്ന് ഓർമ്മപ്പെടുത്തിയെന്നും ഇഷാഖ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതാദ്യമായാണ് ഒരു മുതിർന്ന പാകിസ്ഥാൻ ഉദ്യോഗസ്ഥൻ യുദ്ധത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നത്. സൗദിയെ സംരക്ഷിക്കാൻ പാകിസ്ഥാൻ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണിതെന്ന് പല മാദ്ധ്യമങ്ങളും ചൂണ്ടിക്കാണിക്കുന്നു. പാകിസ്ഥാൻ തങ്ങളുടെ ആണവായുധങ്ങൾ പോലും ഇതിനായി ഉപയോഗിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ യുദ്ധം മറ്റൊരു തലത്തിലേക്ക് പോകുമെന്നതിൽ സംശയമില്ല.

ഇറാന്റെ പ്രകോപനപരമായ പെരുമാറ്റം ആവർത്തിച്ചാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് മുൻപ് സൗദി മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങളുടെ പൗരന്മാരെയും പ്രദേശത്തെയും സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. 2025 സെപ്തംബറിൽ ദോഹയിലും ഖത്തറിലും ഇസ്രയേൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് സംരക്ഷണത്തിനാണ് മറ്റ് രാജ്യങ്ങളെ തങ്ങളുടെ പങ്കാളികളായി തിരഞ്ഞെടുക്കാൻ സൗദി തീരുമാനിച്ചത്. അങ്ങനെയാണ് പാകിസ്ഥാനുമായി കരാർ ഒപ്പിടുന്നത്.
പോർമുഖത്തേക്ക് പാകിസ്ഥാനും?
പശ്ചിമേഷ്യയിലെ യുദ്ധത്തിൽ പാകിസ്ഥാൻ പങ്കുചേരില്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ എസ്എംഡിഎ കാരണം രാഷ്ട്രീയപരമായി സൗദിയെ ഇവർ പിന്തുണയ്ക്കാനാണ് സാദ്ധ്യത. നിലവിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഒരു മുന്നറിയിപ്പ് മാത്രമേ ഇറാന് നൽയിട്ടുള്ളൂ. സൗദിയ്ക്ക് വേണ്ടി യുദ്ധം ചെയ്യുമെന്ന് ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. സൗദിക്ക് ആണവസംരക്ഷണം നൽകുമെന്ന് ഇതുവരെ ഔദ്യോഗികമായി പാകിസ്ഥാനും സ്ഥിരീകരിച്ചിട്ടില്ല.
എന്നാൽ ഏകദേശം നാല് ദശലക്ഷത്തിലധികം പാകിസ്ഥാൻ പൗരന്മാർ ഗർഫ് രാജ്യങ്ങളിൽ താമസിക്കുന്നുണ്ട്. ഇവർ രാജ്യത്തേയ്ക്ക് അയക്കുന്ന പണം പാകിസ്ഥാന്റെ ഒരു പ്രധാന സാമ്പത്തിക സ്രോതസാണ്. അതിനാൽ കരാറിന് അപ്പുറമാണ് ഗർഫ് രാജ്യവുമായുള്ള പാകിസ്ഥാന്റെ ബന്ധം. അതിനാൽ സൗദിയ്ക്ക് വേണ്ടി ആണവായുധം കെെയിലുള്ള പാകിസ്ഥാൻ പേർമുഖത്തേക്ക് ഇറങ്ങുമെന്നും ചില വിദഗ്ധർ പറയുന്നു. അങ്ങനെയെങ്കിലും യുദ്ധത്തിൽ പാകിസ്ഥാനും പങ്കാളിയാകാൻ സാദ്ധ്യതയുണ്ട്.



