ഗൾഫ് മേഖലയിൽ ആക്രമണം കടുപ്പിച്ച് ഇറാൻ: അമേരിക്കയുടെ വിമാനം തകർന്നുവീണു

കുവൈത്ത് സിറ്റി: അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം കുവൈത്തിൽ തകർന്നുവീണു. ഇറാൻ വെടിവച്ചിട്ടതാണെന്നാണ് റിപ്പോർട്ടുകൾ. ആകാശത്ത് തീപിടിച്ച വിമാനം കത്തിയമർന്ന് താഴേക്ക് പതിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനം അമേരിക്കയുടേതാണോ ഇസ്രയേലിന്റേതാണോ എന്ന് വ്യക്തമല്ല. വിമാനത്തിൽ നിന്നും പൈലറ്റ് രക്ഷപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുവൈത്തിലെ യുഎസ് എംബസിക്കു നേരെയും ഇറാൻ ആക്രമണം നടത്തിയെന്ന് അവകാശപ്പെടുന്നു.
കുവൈത്തിലെ ദേശീയ പെട്രോളിയം കമ്പനിയുടെ അഹ്‌മദി റിഫൈനറിയൽ ഡ്രോണിന്റെ അവശിഷ്‌ടങ്ങൾ വീണ് രണ്ടുപേർക്ക് പരിക്കേറ്റു. എന്നാൽ റിഫൈനറിയുടെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ല. ഗൾഫിലെ വിവിധ മേഖലകളിൽ സ്‌ഫോടന ശബ്‌ദങ്ങൾ കേൾക്കുന്നുണ്ടെന്നാണ് വിവരം.അതേസമയം, യുദ്ധം മുറുകുന്ന സാഹചര്യത്തിൽ അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്നാണ് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി അറിയിച്ചത്.
ഖമനേയി കൊല്ലപ്പെട്ടശേഷം ആണവചർച്ചയ്ക്ക് ഇറാൻ വഴങ്ങിയെന്ന തരത്തിലുള്ള യുഎസ് മാദ്ധ്യമങ്ങളുടെ വാർത്ത തെറ്റാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിെന്റെ പ്രതികരണം. യുഎസുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.’ട്രംപിന്റെ തെറ്റായ കണക്കുകൂട്ടലുകളാണ് മേഖലയെ ഇത്ര കുഴപ്പത്തിലാക്കിയത്. യുഎസ് സൈനികർക്ക് കൂടുതൽ അപകടം സംഭവിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ട്രംപിന് ആശങ്കയുണ്ട്.
ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യം ‘ഇസ്രയേൽ ഫസ്റ്റ്’ എന്നാക്കി മാറ്റിയിരിക്കുന്നു. ഇസ്രയേലിന്റെ അധികാരക്കൊതിക്ക് വേണ്ടി സ്വന്തം സൈനികരെ ട്രംപ് കുരുതികൊടുക്കുന്നു’, ലാരിജാനി കുറ്റപ്പെടുത്തി. മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട് ഇറാൻ വ്യാപക ആക്രമണമാണ് ഗൾഫ് മേഖലയിൽ നടത്തുന്നത്. ഗൾഫിലെ അമേരിക്കൻ കേന്ദ്രങ്ങളിൽനിന്നും ശക്തമായ പുകയാണ് ഉയരുന്നത്. സമാധാന ചർച്ചയിലൂടെ യുദ്ധം അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) രാജ്യങ്ങൾ.



