ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്നുള്ള കപ്പൽ ഗതാഗത തടസത്തിൽ ഇന്ത്യക്ക് ആശങ്ക വേണ്ടെന്ന് ഇറാന്റെ ഉറപ്പ്

ന്യൂഡൽഹി : ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്നുള്ള കപ്പൽ ഗതാഗത തടസത്തിൽ ഇന്ത്യക്ക് ആശങ്ക വേണ്ടെന്ന് ഇറാന്റെ ഉറപ്പ്. ഞങ്ങളുടെ ഇന്ത്യൻ സുഹൃത്തുക്കൾ സുരക്ഷിതമായ കൈകളിലാണെന്നും ആശങ്കകൾക്ക് സ്ഥാനമില്ലെന്നും ഇന്ത്യയിലെ ഇറാൻ എംബസി എക്സിലൂടെ അറിയിച്ചു. ഇസ്രയേൽ-യു,എസ് ആക്രമണത്തിന് ശേഷം ഹോർമുസ് കടലിടുക്ക് അടച്ച ഇറാൻ, ചൈന, റഷ്യ, ഇറാഖ്, പാകിസ്ഥാൻ തുടങ്ങി ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണ് ഇതുവഴി യാത്രാനുമതി നൽകിയിട്ടുള്ളൂ.
കപ്പൽ ഗതാഗതം തടസപ്പെട്ടതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ക്രൂഡോയിലും എൽ.പി.ജിയും എത്തിക്കുന്നതിൽ പ്രതിസന്ധി നേരിട്ടിരുന്നു, അതിനിടെ എട്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടന്ന് സുരക്ഷിതമായി പുറത്തെത്തിയിരുന്നു, 94,000 ടൺ എൽ.പി.ജി വഹിക്കുന്ന കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു.
അതേസമയം ഇന്ത്യയിലേക്കുള്ള എൽ.പി.ജി, ക്രൂഡ് ഓയിൽ,എൽ.എൻ.ജി എന്നിവയുമായി എത്തിയ 19 കപ്പലുകൾ ഇപ്പോഴും അവിടെകുടുങ്ങിക്കിടക്കുകയാണ്. പത്തോളം വിദേശ കപ്പലുകളും എട്ട് ഇന്ത്യൻ കപ്പലുകളുമാണ് ഇത്തരത്തിൽ കുടങ്ങിയത്. സംഘർഷത്തെ തുടർന്ന് അഞ്ഞൂറോളം കപ്പലുകൾ കുടുങ്ങിയ ഹോർമുസിൽ നിന്ന് മുൻഗണനാക്രമത്തിൽ കപ്പലുകൾക്ക് പുറത്തുകടക്കാൻ സൗകര്യം ഒരുക്കിവരികയാണ്.



