ഐപിഎസ് ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്ത് മരിച്ചു

ചണ്ഡിഗഡ് ∙ ഹരിയാനയിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്ത് മരിച്ചു. ഐപിഎസ് ഉദ്യോഗസ്ഥനായ പുരൺ കുമാറാണ് മരിച്ചത്. ചണ്ഡിഗഡിലെ വസതിയിൽ വച്ചായിരുന്നു സംഭവം.
“ഉച്ചയ്ക്ക് 1.30 മണിക്ക് ഞങ്ങൾക്ക് സെക്ടർ 11 പൊലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുകയായിരുന്നു. എന്ത് പ്രകോപനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് വ്യക്തമല്ല. സിഎഫ്എസ്എൽ (സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി) യുടെ ഒരു സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്, ഇതുവരെ ആത്മഹത്യാക്കുറിപ്പ് കണ്ടുകിട്ടിയിട്ടില്ല”, ചണ്ഡീഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് കൻവർദീപ് കൗർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2001 ബാച്ച് ഓഫിസറായ പുരൺ കുമാർ, അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. സെപ്റ്റംബർ 29-ന് റോഹ്തക്കിലെ സുനാരിയയിലുള്ള പൊലീസ് ട്രെയിനിംഗ് സെന്ററിൽ (PTC) നിയമിതനായി. പുരൺ കുമാറിന്റെ ഭാര്യ അമൻ പി കുമാർ ഐഎഎസ് ഉദ്യോഗസ്ഥയാണ്.



