ട്രംപ്-പുടിൻ കൂടിക്കാഴ്ച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റേയും ചർച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ. സമാധാനത്തിനു വേണ്ടിയുള്ള നേതാക്കളുടെ പരിശ്രമം പ്രശംസനീയമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികകിച്ചു. അലാസ്‌ക ഉച്ചകോടിയിലെ പുരോഗതിയെ ഇന്ത്യ അഭിനന്ദിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.
ക്രെയ്‌നിലെ സംഘർഷത്തിന് എത്രയും വേഗം ഒരു അന്ത്യം കാണാൻ ലോകം ആഗ്രഹിക്കുന്നതായും ചർച്ചകളിലൂടെയും നയതന്ത്രലത്തിലൂടെയും മാത്രമേ മുന്നോട്ടുള്ള വഴി സാധ്യമാകൂ എന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. അതേസമയം യുക്രെയ്ൻ വിഷയത്തിൽ അലാസ്‌കയിൽ നടന്ന ചർച്ചയിൽ അന്തിമ സമാധാന കരാറായില്ല. ചർച്ചയിൽ പുരോഗതിയെന്ന് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. സംഘർഷം അവസാനിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്ന് റഷ്യൻപ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു.
റഷ്യയ്ക്കുള്ള സുരക്ഷാ ഭീഷണിയാണ് പ്രധാന വിഷയമെന്നും യുക്രെയ്ൻ എന്നും സഹോദര രാജ്യമെന്നും പുടിൻ വ്യക്തമാക്കി. പുടിനൊപ്പം റഷ്യൻ വിദേശകാര്യമന്ത്രി സർജി ലാവ്‌റോവ് അലാസ്‌കയിലെത്തിയിരുന്നു. തുടർ ചർച്ചകൾക്കായി ട്രംപിനെ പുടിൻ റഷ്യയിലേക്ക് ക്ഷണിച്ചു. അലാസ്‌ക കൂടിക്കാഴ്ചയ്ക്ക് ശേഷം യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്‌കിയുമായും യൂറോപ്യൻ രാഷ്ട്ര നേതാക്കളുമായും ട്രംപ് സംസാരിച്ചു. യുക്രെയ്ൻ യുദ്ധവിരാമത്തിന് ധാരണയാകാതിരുന്നതിനെ തുടർന്നാണ് ട്രംപിന്റെ തുടർചർച്ചകൾ. തിങ്കളാഴ്ച സെലൻസ്‌കി വാഷിങ്ടണ്ണിലെത്തും. കേവലം വെടിനിർത്തലല്ല സമാധാനകരാർ ആണ് ലക്ഷ്യമിടുന്നതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.