സ്മാർട്ട്‌ഫോണുകൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത്

ന്യൂഡൽഹി: മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കനാലിസിന്റെ പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലേക്ക് സ്മാർട്ട്‌ഫോണുകൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ചൈനയെ മറികടന്ന് ഇന്ത്യ ആദ്യമായി ഒന്നാം സ്ഥാനം നേടി. 2025 ന്റെ രണ്ടാം പാദത്തിൽ യുഎസ് ഇറക്കുമതിയുടെ 44 ശതമാനവും ഇന്ത്യയിൽ അസംബിൾ ചെയ്ത സ്മാർട്ട്‌ഫോണുകളായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 13 ശതമാനത്തേക്കാൾ മൂന്നിരട്ടിയിലധികം.

ഇന്ത്യയുടെ സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 240 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, യുഎസ് ഇറക്കുമതിയിൽ ചൈനയുടെ പങ്ക് കഴിഞ്ഞ വർഷത്തെ 61 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുത്തനെ ഇടിഞ്ഞു. യുഎസ് വിപണിയുടെ 30 ശതമാനം പിടിച്ചെടുത്തുകൊണ്ട് വിയറ്റ്നാമും ചൈനയെ മറികടന്നു. വർധിച്ചുവരുന്ന അസ്ഥിരമായ വ്യാപാര അന്തരീക്ഷത്തിനിടയിൽ ചൈനയെ ആശ്രയിക്കുന്നത് കുറക്കുകയെന്ന ലക്ഷ്യത്തോടെ ‘ചൈന പ്ലസ് വൺ’ തന്ത്രത്തിന് കീഴിൽ ആപ്പിൾ ഐഫോൺ ഉത്പാദനം ഇന്ത്യയിലേക്ക് ത്വരിതപ്പെടുത്തിയതാണ് മാർക്കറ്റ് മാറ്റത്തിന് പ്രധാന കാരണം.

ഈ വർഷം യുഎസിൽ വിൽക്കുന്ന ഭൂരിഭാഗം ഐഫോണുകളും ഇന്ത്യയിൽ നിർമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞുകൊണ്ട് സിഇഒ ടിം കുക്ക് അടുത്തിടെ ഈ മാറ്റം സ്ഥിരീകരിച്ചു. എന്നാൽ ഈ കാര്യത്തിൽ ആപ്പിൾ ഒറ്റക്കല്ല. സാംസങ്, മോട്ടറോള തുടങ്ങിയ മറ്റ് സ്മാർട്ട്‌ഫോൺ നിർമാതാക്കളും ഇന്ത്യയിൽ യുഎസ് ലക്ഷ്യമിട്ടുള്ള ഉത്പാദനം വർധിപ്പിക്കുകയാണ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപകമായ ‘പരസ്പര താരിഫുകളിൽ’ നിന്ന് ചില ആപ്പിൾ ഉൽപ്പന്നങ്ങളെ താൽക്കാലികമായി ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യ ഉൾപ്പെടെ യുഎസിന് പുറത്ത് നിർമിച്ച ഉപകരണങ്ങൾക്ക് 25 ശതമാനം താരിഫ് ഇപ്പോഴും ബാധകമാകുമെന്ന് മേയ് മാസത്തിൽ കുക്കിന് മുന്നറിയിപ്പ് നൽകിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *