ഇന്ത്യ-പാക് സംഘർഷം, സൗദി മന്ത്രിയുടെ അപ്രതീക്ഷിത ഇന്ത്യൻ സന്ദർശനം, വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദില്ലി: ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തി സൗദി വിദേശകാര്യ സഹ മന്ത്രി അദേൽ അൽ ജുബൈർ. മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. ദില്ലിയിലെത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലും പാക് അധീന കാശ്മീരിലും ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കുകൾക്കു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് അൽ ജുബൈറിന്റെ ഇന്ത്യ സന്ദർശനം.



രാവിലെ സൗദി വിദേശകാര്യ സഹ മന്ത്രി അദേൽ അൽ ജുബൈറുമായി കൂടിക്കാഴ്ച നടത്തിയെന്നും അക്രമങ്ങൾക്കെതിരെയുള്ള രാജ്യത്തിന്റെ നിലപാട് പങ്കുവെച്ചെന്നും പറഞ്ഞ് എസ് ജയ്ശങ്കർ എക്സ് പ്ലാറ്റ്ഫോമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. സാധാരണയായി വിദേശരാജ്യത്തിന്റെ പ്രതിനിധികൾ ഇന്ത്യയിലെത്തുമ്പോൾ മുൻകൂട്ടി അറിയിക്കാറുണ്ട്. സന്ദർശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്താനാണ് ഇത്തരത്തിൽ ചെയ്യുന്നത്. എന്നാൽ, സൗദി മന്ത്രി മുൻകൂട്ടി അറിയിക്കാതെ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ലോകരാജ്യങ്ങൾ ആശങ്കയിലാണ്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ബുധനാഴ്ച അർധ രാത്രിയോടെ ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച പുലർച്ചെയോടെയാണ് സൗദി മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം.

പഹല്‍ഗാമിലെ ഭീകരാക്രണത്തിന്റെ മറുപടി ഓപ്പറേഷൻ സിന്ദൂറില്‍ അവസാനിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യ. ഇനിയും പാക് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് തീരുമാനം. സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്നാണ് ഇന്ത്യന്‍ മുന്നറിയിപ്പ്. പാകിസ്ഥാന്റെ കൂടുതൽ തീവ്രവാദ ക്യാമ്പുകൾ ഇന്ത്യ ഉന്നം വയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്. നിയന്ത്രണ രേഖയിലെ സാധാരണക്കാർക്ക് നേരെയുള്ള നടപടിക്ക് തക്കതായ തിരിച്ചടി നൽകാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകുകയും ചെയ്തിട്ടുണ്ട്.  

ഇന്ത്യ- പാകിസ്താൻ സംഘർഷം; ഡൽഹിയിൽ കനത്ത സുരക്ഷ, സ‍ർക്കാർ ജീവനക്കാരുടെ അവധി റദ്ദാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *