രാജ്യംകണ്ട ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: രാജ്യംകണ്ട ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ. 3.25 ലക്ഷം കോടി രൂപയുടെ കരാറിലാണ് ആഭ്യന്തര മന്ത്രാലയം ഒപ്പുവയ്ക്കുന്നത്. ഇതോടെ 114 ഫ്രഞ്ച് നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് കരാർ യാഥാർത്ഥ്യമാകുന്നതെന്ന പ്രത്യേകതയുമുണ്ട്.ഏകദേശം 100 യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കാനുള്ള വ്യവസ്ഥയും കരാറിലുണ്ട്.
കരാർ യാഥാർത്ഥ്യമായിക്കഴിഞ്ഞാൽ ഫ്രാൻസിന് പുറമെ റഫാലിന്റെ ഏറ്റവും വലിയ ഫ്രഞ്ച് ഇതര ഓപ്പറേറ്റർമാരിൽ ഒരാളായി ഇന്ത്യയും മാറും. നിലവിൽ ഇന്ത്യയുടെ പക്കൽ 36 റാഫേൽ വിമാനങ്ങളാണുള്ളത്. ഡിസംബർ 2024ഓടെ റാഫേലിന്റെ സി പതിപ്പ് ഇന്ത്യയിലെത്തിയിരുന്നു. പുതിയതായി 26 എം പതിപ്പുകളുടെ ഓർഡർ നൽകിയിക്കുകയാണ് സൈന്യം. 63,000 കോടി രൂപയുടെ കരാറാണിത്. ഐഎൻഎസ് വിക്രാന്തിലും ഐഎൻഎസ് വിക്രമാദിത്യയിലുമായിരിക്കും എം പതിപ്പ് വിന്യസിക്കുക.
കഴിഞ്ഞ വർഷം ജൂണിൽ ഫ്രാൻസിന്റെ ഡസോൾട്ട് ഏവിയേഷനും ഇന്ത്യയുടെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും നാല് സുപ്രധാന ഉത്പാദന കൈമാറ്റ കരാറുകൾ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ സൈന്യത്തിന് ലഭിക്കാനുള്ള റാഫേലുകളുടെ വിതരണം വേഗത്തിലാക്കുന്ന കരാറുകളാണിത്. റാഫേലിന്റെ പ്രധാന ഘടനകളുടെ നിർമ്മാണത്തിനായി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ഹൈദരാബാദിൽ അത്യാധുനിക ഉൽപാദന കേന്ദ്രം സ്ഥാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അന്തിമ നിർമാണം ഡസോൾട്ട് ഏവിയേഷനിലായിരിക്കും നടക്കുക.



