പാകിസ്താനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. കയറ്റ് – ഇറക്കു മതികൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വാണിജ്യ വ്യവസായ മന്ത്രാലയം ഇറക്കി. പാകിസ്താനിൽ നിന്ന് നേരിട്ടും അല്ലാതെയും ഉള്ള കയറ്റ് ഇറക്കുമതികൾക്കാണ് നിരോധനം. ദേശീയ സുരക്ഷയും പൊതു നിയമവും കണക്കിലെടുത്താണ് പാകിസ്താനുമായുള്ള വ്യാപാര ബന്ധത്തിന് ഇന്ത്യ വിലക്ക് ഏർപ്പെടുത്തുന്നത്. ഇന്ത്യൻ നടപടികളിൽ പരിഭ്രാന്തിയിലാണ് പാകിസ്താൻ.
രണ്ടു മാസത്തേക്ക് ആവശ്യമായ ഭക്ഷണം സംഭരിക്കാൻ പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് ഉത്തരവ് നൽകി. പാക് അധീന കശ്മീരിലെ പ്രധാനമന്ത്രി ചൗധരി അൻവർ ഉൾ ഹഖ് ആണ് ഉത്തരവ് ഇട്ടത്. പാക് അധീന കശ്മീരിലെ വെടിക്കെട്ട്, ഉച്ചഭാഷിണി ഉപയോഗം എന്നിവയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. എൽഒസിക്ക് സമീപമുള്ള ശാഖകൾ പാകിസ്താൻ ബാങ്കുകൾ അടച്ചുപൂട്ടി. പാക് അധീന കശ്മീരിലെ ഗ്രാമീണർക്ക് പാക് സൈന്യം ആയുധ പരിശീലനവും നൽകുന്നുണ്ട്. വെള്ളം തടഞ്ഞാൽ സൈനിക നടപടി ഉണ്ടാകുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി.
ഇതിനിടെ പാകിസ്താനിൽ ആഭ്യന്തര കലാപമെന്ന സൂചനകളും ഉണ്ട്. കലാത് ജില്ലയിലെ മാംഗോച്ചർ നഗരത്തിന്റെ നിയന്ത്രണം ബലൂച്ച് വിമതർ ഏറ്റെടുത്തു. പാകിസ്താൻ സൈന്യത്തിന്റെ പ്രധാന ക്യാമ്പിന് നേരെ ആക്രമണവും ഉണ്ടായി.