പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്; പ്രൊഡക്ഷൻ കമ്പനിയുടെ വിവരങ്ങൾ തേടി

നടനും സംവിധായകനുമായ പൃഥ്വിരാജിന് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. എമ്പുരാൻ വിവാദം കത്തിപ്പടർന്നതിന് പിന്നാലെയാണ് നോട്ടീസെന്നതും ശ്രദ്ധേയമാണ്. പ്രൊഡക്ഷൻ കമ്പനിയുടെ വിവരങ്ങൾ തേടിയിട്ടുണ്ട്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ചും വിശദീകരണം തേടി. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ സിനിമകൾക്ക് അഭിനേതാവെന്ന നിലയിൽ പ്രതിഫലമൊന്നും വാങ്ങിയിരുന്നില്ലെങ്കിലും സഹ നിർമാതാവ് എന്ന നിലക്ക് 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തല്‍. എമ്പുരാന്‍ ചിത്രത്തിന്‍റെ വിതരണക്കാരായ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് സിനിമയുടെ സംവിധായകനായ പൃഥ്വിക്കെതിരെയുള്ള നീക്കം.

അതേസമയം, എമ്പുരാൻ സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തു. ചെന്നൈയിലെ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിന്‍റെ കോര്‍പ്പറേറ്റ് ഓഫീസിൽ വച്ചാണ് ഗോകുലം ഗോപാലനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാൻ ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട് നിന്നും വൈകിട്ട് ആറേ കാലോടെ ഗോകുലം ഗോപാലൻ ചെന്നൈയിലെത്തുകയായിരുന്നു. കോ‍ഴിക്കോട് അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാൻഡ് കോർപ്പറേറ്റ് ഓഫീസിലും ചെന്നൈയിലെ ധനകാര്യ സ്ഥാപനത്തിലുമാണ് റെയ്ഡ് നടത്തിയത്. ഇഡി റെയ്ഡ്, കേന്ദ്ര സർക്കാരിൻ്റെ പകപോകലാണെന്നാണ് ഉയരുന്ന രാഷ്ട്രീയ വിമർശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *