തിരുവനന്തപുരം:കോട്ടൺ ഹിൽ സ്കൂളിൽ കുട്ടികളെ ഏത്തം ഇടിയിച്ച സംഭവം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മന്ത്രി വി ശിവൻകുട്ടി. അദ്ധ്യാപിക ഉടൻ മാപ്പ് പറഞ്ഞുവെന്നും സംഭവത്തിൽ ഡിഇഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡിഡഇ മന്ത്രിക്ക് റിപ്പോർട്ട് നൽകി.
സംഭവത്തിൽ കുറ്റാരോപിതയായ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധ്യാപകർ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഇത്തരം പ്രാകൃത ശിക്ഷാരീതി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ സ്കൂൾ പൂട്ടിയ സംഭവത്തിൽ ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം വസ്തുത ജനങ്ങളെ അറിയിക്കുമെന്നും ഒരു പൊതുവിദ്യാലയവും പൂട്ടരുത് എന്നതാണ് എൽഡിഎഫിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ കണക്കിൽ വിശദമായ പരിശോധന നടത്തി വരികയാണെന്ന് മന്ത്രി അറിയിച്ചു. രണ്ടാഴ്ചയ്ക്കകം കണക്ക് ലഭ്യമാക്കും സർക്കാരിന് കണക്ക് പുറത്ത് വിടുന്നതിൽ യാതൊരു തടസമില്ലെന്നും അദ്ദേഹം വിശദമാക്കി.
ചാല സ്കൂളിലെ കോമ്പൗണ്ട് വാൾ മഴയിൽ തകർന്ന സംഭവം പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. “മരങ്ങൾ മുറിച്ച് മാറ്റുന്നതിൽ നഗരസഭയ്ക്ക് വീഴ്ച വന്നിട്ടുണ്ടോ എന്നത് പരിശോധിക്കും.അധ്യാപകരുടെ കൈയ്യിൽ നിന്നും പണം എടുത്ത് ചെയ്യേണ്ട കാര്യമില്ല’ – അദ്ദേഹം പറഞ്ഞു. പ്ലസ് വൺ അലോട്ട്മെൻ്റ് കുറ്റമറ്റമായ രീതിയിൽ പുരോഗമിക്കുന്നുണ്ട്. മൂന്നാം അലോട്ട്മെൻ്റ് പൂർത്തിയായ ശേഷം മറ്റ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.