തമിഴ്‌നാട് അതിർത്തി കടന്ന് റേഷൻ മണ്ണെണ്ണയുടെ കടത്ത് വ്യാപകം; നെയ്യാറ്റിൻകരയിൽ 2,400 ലിറ്റര്‍ മണ്ണെണ്ണ പിടികൂടി

തിരുവനന്തപുരം: അതിര്‍ത്തി കടന്ന് തീരദേശ ഗ്രാമങ്ങളിലെത്തുന്ന അനധികൃത മണ്ണെണ്ണ പിടികൂടി. നെയ്യാറ്റിന്‍കര പുതിയതുറയില്‍ നിന്നുമാണ് 2,400 ലിറ്റര്‍ മണ്ണെണ്ണ പിടികൂടിയത്. പുതിയതുറ ഗോതമ്പ് റോഡിലാണ് സംഭവം. നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫീസറും സംഘവും ചേര്‍ന്നാണ് മണ്ണെണ്ണ പിടികൂടിയത്. കച്ചവടക്കാരനും സംഘവും ഓടിരക്ഷപ്പെട്ടു. തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച മണ്ണെണ്ണയാണ് പിടികൂടിയത്.

അനധികൃത മണ്ണെണ്ണ വില്‍പ്പന വ്യാപകമാകുന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു. സുരക്ഷാ സംവിധാനങ്ങളോ ലൈസന്‍സോ ഇല്ലാതെയാണ് മണ്ണെണ്ണ വില്‍പ്പന നടക്കുന്നത്. പിടിച്ചെടുത്ത മണ്ണെണ്ണ സിവില്‍ സപ്ലൈ ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 68 രൂപയ്ക്ക് ലഭിക്കുന്ന മണ്ണെണ്ണ തീരദേശ പ്രദേശങ്ങളില്‍ 120 രൂപയ്ക്കാണ് വില്‍ക്കുന്നത്.

കേന്ദ്രസര്‍ക്കാരില്‍ നിന്നും കൃത്യമായ മണ്ണെണ്ണ വിഹിതം മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടാതെ വന്നതോടെയാണ് തമിഴ്‌നാട്ടിലെ റേഷന്‍കടകളില്‍ നിന്നും ലിറ്ററിന് 68 രൂപ നിരക്കില്‍ കിട്ടുന്ന മണ്ണെണ്ണ കേരളത്തിന്റെ അതിര്‍ത്തി തീര പ്രദേശങ്ങളില്‍ എത്താന്‍ തുടങ്ങിയത്. അത് മത്സ്യത്തൊഴിലാളികള്‍ വ്യാപകമായി വാങ്ങി ഉപയോഗിക്കാനും തുടങ്ങി. ഇതോടെ മണ്ണെണ്ണയുടെ മറവിൽ വൻ മാഫിയ സംഘം സ്ഥലത്ത് പിടിമുറുക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *