‘അനധികൃത കുടിയേറ്റക്കാരെ പുറത്താക്കും, അഴിമതി ഫയലുകൾ തുറക്കും’; ബംഗാളിനായി മോദിയുടെ 6 ഗ്യാരന്റികൾ

പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ഹാൽദിയയിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിനായി ആറ് ഗ്യാരന്റികൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ നിലവിലെ ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും ബിജെപി അധികാരത്തിൽ വന്നാൽ അനധികൃത നുഴഞ്ഞുകയറ്റക്കാരെ കർശനമായി പുറത്താക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
അഴിമതിയുമായും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായും ബന്ധപ്പെട്ട ഓരോ ഫയലുകളും വീണ്ടും തുറക്കുമെന്നും തൃണമൂൽ ഗുണ്ടകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മോദി വ്യക്തമാക്കി. തൃണമൂൽ സർക്കാർ തടഞ്ഞുവെച്ചിരിക്കുന്ന കേന്ദ്ര പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും ബംഗാൾ സർക്കാർ ജീവനക്കാർക്കായി ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമെന്നതും മോദിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ്.
തൃണമൂൽ കോൺഗ്രസ് ഭരണത്തിന് കീഴിൽ ബംഗാൾ ഒരു ഗുണ്ടാരാജ് സിൻഡിക്കേറ്റായി മാറിയെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കന്നുകാലി കടത്ത് സംസ്ഥാനത്ത് ഒരു വലിയ വ്യവസായമായി വളർന്നുവെന്നും മത്സ്യത്തൊഴിലാളികളെ മമത സർക്കാർ വഞ്ചിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര പദ്ധതികളുടെ പേരിൽ ‘പിഎം’ എന്ന് ഉള്ളതുകൊണ്ട് മാത്രം അവ ബംഗാൾ സർക്കാർ തടയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ 15 വർഷത്തിനിടെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചതായും ബിജെപി സർക്കാർ സ്ത്രീകൾക്ക് മാന്യതയും സംരക്ഷണവും നൽകുന്ന ഒരു പുതിയ ഭരണസംവിധാനം ഉറപ്പാക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ഭരണപരമായ ഉത്തരവാദിത്തം വീണ്ടെടുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് മോദി പറഞ്ഞു. ബംഗാൾ ഇത്തവണ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കുമെന്നും സംസ്ഥാനത്തുടനീളം മാറ്റം വരാൻ പോകുകയാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തൃണമൂൽ നേതാക്കൾക്ക് പ്രധാനമന്ത്രി എന്ന പദത്തോടുള്ള വെറുപ്പ് വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും ഇതിനൊരു അറുതി വരുത്താൻ ബിജെപിയുടെ വിജയത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹാൽദിയയിലെ വൻ ജനപങ്കാളിത്തം ബംഗാളിലെ മാറ്റത്തിന്റെ സൂചനയാണെന്നും ക്രൂര സർക്കാരിന്റെ പതനം ഉറപ്പാണെന്നും പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.



