‘കണ്ണുനീരോടുള്ള ആ മുഖം എനിക്കൊരിക്കലും മറക്കാനാവില്ല, ഈ പീഡന വീരനെ അഴിക്കുള്ളിലാക്കിയ അതിജീവിതയ്ക്ക് ആശംസകൾ’

സിനിമാലോകത്തെ അറിയാക്കഥകൾ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി വെളിപ്പെടുത്തുന്ന സംവിധായകനാണ് ആലപ്പി അഷ്റഫ്. ഇപ്പോഴിതാ ലെെംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെതിരെയാണ് ആലപ്പി അഷ്റഫിന്റെ പുതിയ വീഡിയോ. ‘ആറാം തമ്പുരാന്റെ’സെറ്റിൽവച്ച് ഒടുവിൽ ഉണ്ണികൃഷ്ണനെ തല്ലിയ സംഭവത്തിലാണ് കൂടുതൽ വെളിപ്പെടുത്തൽ.

ഉയർച്ചയുടെ പടവുകൾ താണ്ടിയശേഷം മൂക്കും കുത്തി പടുകുഴിയിൽ വീണ സംവിധായകൻ രഞ്ജിത്തിന്റെ ആരും അറിയാത്ത ചില സത്യങ്ങളിലേക്ക് നമുക്ക് വീണ്ടും ഒന്ന് കടന്നു ചെല്ലാം. അത്യുന്നതങ്ങളിൽ വിരാജിച്ച ഒരു സംവിധായകന് ഇതുപോലൊരു അധഃപതനം ഉണ്ടാകുന്നത് മലയാള സിനിമ ചരിത്രത്തിൽ ആദ്യമായിട്ടാണ്. ഇതിന് മുൻപ് ഞാൻ മലയാള സിനിമയിലെ പ്രതിഭാധനനും വയോവൃദ്ധനും എല്ലാവർക്കും പ്രിയയങ്കരനുമായിരുന്ന ഒടുവിൽ ഉണ്ണികൃഷ്ണനോട് കാണിച്ച ക്രൂരതയെക്കുറിച്ച് പറഞ്ഞിരുന്നു.

ഒരു ചെറിയ തമാശയുടെ പേരിൽ മദ്യപിച്ച് ലക്കുകെട്ട രഞ്ജിത്ത് അഹങ്കാരം കൊണ്ട് ആ സാധു മനുഷ്യനെ ചെലിക്കല്ല് നോക്കി അടിച്ച് നിലത്ത് വീഴ്ത്തി എന്നതായിരുന്നു അത്. അടികൊണ്ട് വീണ ഒടുവിൽ ഉണ്ണികൃഷ്ണനെ എല്ലാവരും ചേ‌ന്ന് പിടിച്ചെഴുന്നേൽപ്പിക്കുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുനീരോടുള്ള ആ മുഖം എനിക്കൊരിക്കലും മറക്കാനാവില്ല. ഇന്നും ആ ദയനീയമായ മുഖം എന്റെ മുന്നിൽ തെളിഞ്ഞുനിൽക്കുകയാണ്.ഞാൻ ഈ സംഭവം എന്റെ ചാനലിലൂടെ വെളിപ്പെടുത്തിയപ്പോൾ അത് കണ്ടിട്ട് എന്നെ ആദ്യം വിളിച്ചത് ‘ആറാം തമ്പുരാൻ’ എന്ന ചിത്രത്തിന്റെ നിർമാതാവായ ജി സുരേഷ് കുമാർ ആയിരുന്നു.

സുരേഷ് കുമാർ എന്നോട് പറഞ്ഞത് ഒരു കാര്യം പറയുമ്പോൾ അത് വളരെ കൃത്യമായി പറയേണ്ടതല്ലേ എന്നാണ് ചോദിച്ചത്. അതെന്താണ് എന്തുപറ്റി എന്ന ഞാൻ ചോദിച്ചപ്പോൾ, സുരേഷ് പറഞ്ഞു ഒടുവിൽ ഉണ്ണികൃഷ്ണൻ വീണത് അടികൊണ്ടല്ല. അടിയുടെ കൂടെ നാഭിക്കിട്ട് ഒരു തൊഴി കൂടെ കൊടുത്തു. ആ തൊഴിയുടെ ആഘാതത്തിലാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ വീണത്.

എന്നാൽ ആ ബഹളത്തിനിടെ ഞാൻ അത് ശ്രദ്ധിച്ചിരുന്നില്ല. കിഡ്നി രോഗം ബാധിച്ച് ചികിത്സയിലിരിക്കുന്ന അദ്ദേഹത്തിന്റെ നാഭിക്കിട്ടാണ് ചവിട്ടിയതെന്ന് ഓർക്കണം. അദ്ദേഹം അന്ന് ജീവനോടെ രക്ഷപ്പെട്ടത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ്. ആ സാധു മനുഷ്യന്റെ നിവൃത്തികേടും നിസഹായ അവസ്ഥയും കാരണമാണ് തുടർന്ന് ആ പടത്തിലും പിന്നീട് അയാളുടെ മറ്റൊരു പടത്തിലും അഭിനയിക്കൻ നിർബന്ധിതനായത്.

ഒടുവിൽ ഉണ്ണികൃഷ്ണനെ മാത്രമല്ല സിനിമാ രംഗത്തുള്ള പല പ്രമുഖരെയും രഞ്ജിത്ത് തല്ലിയിട്ടുണ്ട്. ‘പാവക്കൂത്ത്’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് ഇന്നത്തെ പ്രശസ്ത നിർമാതാവിനെയും കരണത്തടിച്ചും നാഭിക്ക് ചവിട്ടിയും അയാൾ നിലത്തിട്ടിട്ടുണ്ട്. അയാൾ ചെറുപ്പക്കാരൻ ആയിരുന്നിട്ട് പോലും പ്രതികരിക്കാതെ കണ്ണീരൊലിപ്പിച്ച് കൊണ്ടുപോയ ചരിത്രവും ഉണ്ടായിട്ടുണ്ട്. പട്ടിയുടെ വാൽ പന്തീരാണ്ട് കാലം കുഴലിൽ ഇട്ടാലും അത് വളഞ്ഞുതന്നെ ഇരിക്കൂ എന്ന സത്യം അയാൾ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതിനിയും തുടന്നുകൊണ്ടേയിരിക്കും. ഈ പീഡന വീരനെ അഴിക്കുള്ളിലാക്കിയ അതിജീവിതയ്ക്ക് ആ ധീരയായ പെൺകുട്ടിക്ക് ആശംസകൾ നേരുന്നു. അവൾക്കൊപ്പം അവൾക്കൊപ്പം മാത്രം’- അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *