‘സർക്കാരിന്റെ കപടഭക്തിയിൽ വിശ്വാസമില്ല, യുഡിഎഫിന്റേത് ഉറച്ച മതേതര നിലപാട്, യോഗിയും പിണറായിയും കൂട്ടുകാരായി’

തിരുവനന്തപുരം: സർക്കാരിന്റെ കപട ഭക്തിയിൽ വിശ്വാസമില്ലെന്നും യുഡിഎഫിന്റേത് ഉറച്ച മതേതര നിലപാടാണെന്നും പ്രതിപരക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിന്റേത് പ്രീണന നയമെന്നും സതീശൻ കുറ്റപ്പെടുത്തി. യോഗിയും പിണറായിയും നല്ല കൂട്ടുകാരായി എന്നും സതീശൻ പരിഹസിച്ചു. എൻഎസ്എസ്, എസ്എൻഡിപി നിലപാടിൽ കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും സതീശൻ വ്യക്തമാക്കി. എൻഎസ്എസ് നിലപാടിൽ യുഡിഎഫിന് പരാതിയില്ല.
രാഹുൽ ഗാന്ധിയുടെ ശരീരത്ത് വെടിയുണ്ട കയറും എന്ന പരാമർശത്തിന്, ഗോഡ്സെയുടെ പിന്തുടർച്ചക്കാരാണ് പറയുന്നതെന്നും രാഹുലിന്‍റെ ദേഹത്തൊരു മണ്ണ് വാരി ഇടാൻ കഴിയില്ലെന്നും സതീശൻ പ്രതികരിച്ചു. അതിന് ജനാധിപത്യ വിശ്വാസികൾ സമ്മതിക്കില്ല. രാഹുലിനെ ഒരു വാക്കുകൊണ്ടും ഭയപ്പെടുത്താൻ കഴിയില്ല. കേരളത്തിലെ പോലീസ് പരാമർശത്തിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. ബിജെപിയുമായി പിണറായി സർക്കാർ സന്ധി ചെയ്തിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
അനുനയിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് നിങ്ങളോട് ആരു പറഞ്ഞുവെന്നായിരുന്നു എൻഎസ്എസ് നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. കേരളത്തിലെ യുഡിഎഫിന്റേത് ഉറച്ച മതേതര നിലപാടാണെന്ന് പറഞ്ഞ സതീശൻ ഭൂരിപക്ഷ വർഗീയതയ്ക്കും ന്യൂനപക്ഷ വർഗീയതയ്ക്കും ഒരുപോലെ എതിരാണെന്നും കൂട്ടിച്ചേര്‍ത്തു. സിപിഐഎമ്മിന്റെ പ്രീണന നയമാണ്. മുൻപ് ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിച്ചു. ഇപ്പോൾ ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു.
തങ്ങൾ എൻഎസ്എസിന്റെ നിലപാടിനെതിരെ പരാതി പറഞ്ഞിട്ടില്ല. അതൊരു സമുദായിക സംഘടനയാണ്. മാറിയത് തങ്ങളല്ല. അന്നെടുത്ത നിലപാടും ഇന്നെടുത്ത നിലപാടും ഒന്ന്. ഓരോ വിഷയത്തിനും സമുദായിക സംഘടനകൾക്ക് നിലപാട് എടുക്കാം. തങ്ങൾ അയ്യപ്പ സംഗമത്തിൽ തീരുമാനിച്ചത് രാഷ്ട്രീയ നിലപാടാണ്. അത് ആരു പറഞ്ഞാലും മാറ്റില്ല.
അയ്യപ്പ സംഗമം 7 നിലയിൽ പൊളിഞ്ഞു പോയി. യോഗിയും പിണറായിയും നല്ല കൂട്ടുകാരായി. മറ്റു മതങ്ങളെ കുറിച്ച് വിദ്വേഷം പറയുന്ന ആളുകളെ എഴുന്നള്ളിച്ചു കൊണ്ടിരുത്തി. അതോടെ അവർ പരിഹാസ്യരായി. അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാതിരുന്നത് നന്നായി. ഞങ്ങൾ പരിഹാസ്യരാകുമായിരുന്നുവെന്നും സതീശൻ പറഞ്ഞു.
യോഗി ആദിത്യനാഥിന്റെ സന്ദേശം വായിക്കുമ്പോൾ ഞാൻ സദസ്സിൽ ഉണ്ടായിരുന്നെങ്കിൽ എന്തായേനെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ഇനി സഭയിൽ വരുമോ എന്ന് ചോദ്യത്തിന് അതൊക്കെ എന്നേ അവസാനിച്ചതാണെന്നും വി ഡി.സതീശൻ പറഞ്ഞു.