കൊല്ലം: കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുളത്തുപ്പുഴ സ്വദേശിനി രേണുക (36) ആണ് മരിച്ചത്. ഭര്‍ത്താവ് സനു കുട്ടൻ ആണ് കത്രിക ഉപയോഗിച്ച് കഴുത്തിലും അടിവയറ്റിലും കുത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഭർത്താവ് ഒളിവിലാണ്. സനു കുട്ടന് ഭാര്യയിൽ സംശയ രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ സൂചിപ്പിച്ചു.
രേണുവിന്റെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തുകയായിരുന്നു.ഓടിയെത്തിയപ്പോഴേക്കും സനു കുട്ടൻ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ഉടൻതന്നെ രേണുവിനെ ബന്ധുക്കൾ കുളത്തൂപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചിരുന്നു. അപകടകരമായ നിലയിലുള്ള മുറിവ് ആയതിനാൽ പ്രാഥമിക ചികിത്സ നൽകിയശേഷം രേണുവിനെ പിന്നീട് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കടക്കൽ ആശുപത്രിയിലേക്ക് പോകും വഴിയാണ് രേണു മരണപ്പെട്ടത്.
ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. മുൻപും സനു കുട്ടൻ സംശയത്തെ തുടർന്ന് വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നതായി ബന്ധുക്കൾ മൊഴി നൽകി. മനു, മനീജ, മഞ്ജിമ, മണികണ്ഠൻ എന്നിവരാണ് രേണുവിന്റെ മക്കൾ. ഒളിവിൽപോയ സനു കുട്ടനായുള്ള അന്വേഷണം കുളത്തൂപ്പുഴ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.