തൃശൂർ വരന്തരപ്പള്ളിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ദിവ്യയാണ് കൊല്ലപ്പെട്ടത്. മുപ്പത്തിനാല് വയസായിരുന്നു. ഭർത്താവായ കുഞ്ഞുമോൻ (40) ദിവ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചത്. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇൻക്വസ്റ്റിനിടെ സംശയം തോന്നി. ഇതോടെ കുഞ്ഞുമോനെ ചോദ്യം ചെയ്തതിൽ നിന്നാണ് സംശയത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് വ്യക്തമായത്. സെയിൽസ് ഗേളായി ജോലി ചെയ്യുകയായിരുന്നു ദിവ്യ.
ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. ദിവ്യ ജോലിയ്ക്കായി പോകുന്ന സമയത്ത് കുഞ്ഞുമോൻ ദിവ്യയെ പിന്തുടർന്നു. ബസിൽ പോകുന്നതിനിടെ വഴിമധ്യേ ഇറങ്ങിയ ദിവ്യ പിന്നീട് ഒരു ബൈക്കിൽ കയറി പോകുന്നതാണ് കുഞ്ഞുമോൻ കണ്ടത്. തുടർന്നായിരുന്നു കൊലപാതകം നടത്തിയെന്നാണ് കുഞ്ഞുമോൻ പ്രാഥമികമായി നൽകിയിരിക്കുന്ന മൊഴി. പ്രതി നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.