നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ കഞ്ചാവ് വേട്ട. 1190 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പരിശോധനയിൽ അധികൃതര്‍ പിടികൂടിയത്. മുപ്പത്തിയഞ്ചുലക്ഷത്തി എഴുപതിനായിരം രൂപയുടെ കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവുമായി എത്തിയ തമിഴ്നാട് സ്വദേശി തുളസി അറസ്റ്റിൽ.
ബാങ്കോക്കിൽ നിന്നും എത്തിയ വിമാനത്തിൽ നിന്നായിരുന്നു കഞ്ചാവ് പിടികൂടിയത്. എയർ ഇന്റലിജൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ബാങ്കോക്കിൽ നിന്നും എത്തിയ തായി ലയൺ എയർവേയ്സ് എന്ന വിമാനത്തിലാണ് കഞ്ചാവ് കടത്തിയത്.പ്രതിയെ റിമാൻഡ് ചെയ്തു. ആർക്ക് വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിച്ചതെന്നും ആരിൽ നിന്നുമാണ് കഞ്ചാവ് ശേഖരിച്ചതെന്നുമായി ബന്ധപ്പെട്ട പ്രാഥമിക വിവരം ലഭിച്ച കസ്റ്റംസ് തുടർനടപടികളിലേക്ക് കടന്നു.അതേസമയം, എറണാകുളം കാക്കനാട് ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ ലഹരി മരുന്നു വില്‍പന നടത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശി അനൂപ് ആണ് ആറ് ഗ്രാം എം ഡി എം എയുമായി എക്‌സൈസിന്റെ പിടിയിലായത്.
കോംബിങ് ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കാക്കനാട് പൈപ്പ് ലൈന്‍ ഭാഗത്തു നിന്നുമാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ബെംഗളുരൂവില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്.