പ്രസിദ്ധീകരിക്കാത്ത ഓർമ്മക്കുറിപ്പ് രാഹുൽ ഗാന്ധിക്ക് ലഭിച്ചതെങ്ങനെ?

ന്യൂഡൽഹി: കരസേന മുൻമേധാവി ജനറൽ എംഎം നരവനയുടെ പുസ്തകത്തിന്റെ പതിപ്പ് രാഹുൽ ഗാന്ധിക്ക് എങ്ങനെ ലഭിച്ചെന്ന കാര്യത്തിൽ വിവാദം മുറുകുന്നു. പുസ്തകത്തിന്റെ പതിപ്പ് ചോർന്നതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് ഡൽഹി പൊലീസ് സംശയിക്കുന്നത്. പുസ്തകത്തിന്റ് ഹാർഡ് കോപ്പി രാഹുൽഗാന്ധി പ്രദർശിപ്പിച്ചതും അന്വേഷിക്കും. നരവാനെയുടെ ഓർമ്മക്കുറിപ്പായ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’യെച്ചൊല്ലിയാണ് വിവാദങ്ങൾ ഉയരുന്നത്.
അതേസമയം, പുസ്തകത്തിന്റെ അനധികൃത പതിപ്പുകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചതിനെതിരെ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ പുസ്തകം ഇതുവരെ പ്രസിദ്ധീകരണത്തിന് നൽകിയിട്ടില്ലെന്ന് പെൻഗ്വിൻ ബുക്സ് പ്രസ്താവനയിറക്കി. ഡിജിറ്റലായോ അല്ലാതെയോ പുസ്തകത്തിന്റെ ഒരു പതിപ്പും പുറത്തിറക്കിയിട്ടില്ലെന്നാണ് പ്രസ്താവനയിൽ പറയുന്നത്. പകർപ്പവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ നിയമനടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ലോക്സഭയിൽ രാഹുൽ ഗാന്ധി ഈ പുസ്തകവുമായി എത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ലോക്സഭയിൽ ഈ വിഷയം രൂക്ഷമായ തർക്കത്തിന് കാരണമായി. ഇത് ആവർത്തിച്ചുള്ള തടസ്സങ്ങൾക്കും എട്ട് എംപിമാരെ ബജറ്റ് സമ്മേളനത്തിന്റെ ശേഷിക്കുന്ന സമയത്തേക്ക് സസ്പെൻഡ് ചെയ്യുന്നതിലേക്കും നയിച്ചു. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിക്കാത്തതിനാൽ, പുസ്തകം അതിന്റെ അംഗീകൃത രൂപത്തിൽ ലഭ്യമല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നേരത്തെ പറഞ്ഞിരുന്നു.
നിലവിലുള്ള നിയമങ്ങൾ പ്രകാരം, മുൻ മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്ക് അവരുടെ രഹസ്യാത്മക വസ്തുതകൾ അടങ്ങിയ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അനുമതി ആവശ്യമാണ്.അനധികൃതമായി പുസ്തകത്തിന്റെ ഓൺലൈൻ പതിപ്പുകൾ പങ്കുവയ്ക്കുന്നതായുള്ള വിവരം ശ്രദ്ധയിൽപ്പെട്ടതായി പൊലീസ് വ്യക്തമാക്കി.
പ്രസാധകൻ തയ്യാറാക്കിയ ഒരു ടൈപ്പ്സെറ്റ് പുസ്തകത്തിന്റെ പിഡിഎഫ് ചില വെബ്സൈറ്റുകളിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പുസ്തകം വിൽക്കുന്നതിനുള്ള പരസ്യങ്ങളും കണ്ടു. അംഗീകാരം ലഭിക്കാത്ത ഒരു പ്രസിദ്ധീകരണത്തിന്റെ ചോർച്ചയോ ലംഘനമോ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സ്പെഷ്യൽ സെല്ലിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.



