ശ്വേത മേനോന്‍റെ ഹരജിയിൽ നടപടികൾ റദ്ദാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കൊച്ചി: നടി ശ്വേത മേനോന്‍റെ ഹരജിയിൽ നടപടികൾ റദ്ദാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് പറഞ്ഞ ഹൈക്കോടതി തുടർനടപടികൾ തടഞ്ഞു. പൊലീസിനും പരാതിക്കാരനും ഹൈക്കോടതി നോട്ടീസയച്ചു.
അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേത ഹൈക്കോടതിയെ സമീപിച്ചിരുന്നു. എറണാകുളം സിജെഎം കോടതി നിർദ്ദേശപ്രകാരം പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐടി വകുപ്പ് പ്രകാരവും അനാശാസ്യ നിരോധന നിയമപ്രകാരവും എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചത്.
പരാതിക്ക് അടിസ്ഥാനമായ തെളിവുകൾ ഇല്ല എന്നും അമ്മ തെരഞ്ഞെടുപ്പ് സമയത്ത് വന്ന കേസ് ദുരുദ്ദേശപരമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. വർഷങ്ങൾക്ക് മുൻപ് അഭിനയിച്ച സിനിമകളിൽ വരെ പരാതിയുണ്ടെന്നും വിശദമായി പരിശോധിച്ച ശേഷമാകും നടപടിയെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു.