കൊച്ചി : മുനമ്പം ഭൂമി കൈവശക്കാരുടെ അവകാശം കണ്ടെത്താൻ നിയോഗിച്ച ജസ്‌റ്റിസ് സി എൻ രാമചന്ദ്രൻനായർ കമീഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. സിംഗിൾ ബെഞ്ച് ഉത്തരവാണ് സ്‌റ്റേ ചെയ്‌തത്. നേരത്തെ സിംഗിൾ ബെഞ്ച് കമീഷന്റെ പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിയമപരമല്ല കമീഷന്റെ നിയമനം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ച് നിർദേശം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഡിവിഷൾ ബെഞ്ചിന് അപ്പീൽ നൽകുകയായിരുന്നു. ഇതിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പൊതു താൽപര്യം മുൻനിർത്തിയാണ് കമീഷനെ നിയമിച്ചതെന്നും ക്രമസമാധാന വിഷയം എന്ന നിലയിൽ കമീഷന്റെ അന്വേഷണം ആവശ്യമാണെന്നും സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു.
സർക്കാർ നിയോഗിച്ച കമീഷന്റെ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി, സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. കമീഷനെ നിയമിച്ചത് വഖഫ് ഭൂമിയാണോ എന്ന് കണ്ടെത്താനല്ല , ഭൂമി കൈവശമുള്ളവരെ സഹായിക്കാനാണ്. രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായാൽ പരിഹരിക്കേണ്ട കടമ സർക്കാരിനുണ്ടെന്നും എജി അറിയിച്ചിരുന്നു.