തിരുവനന്തപുരം:പിഎംശ്രീ പദ്ധതിയിൽ ഒപ്പിടില്ലെന്ന നിലപാടിലുറച്ച് കേരള സർക്കാർ. എതിർപ്പുമായി കോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടന പ്രതിനിധികളുമായി മന്ത്രി വിളിച്ച യോഗത്തിൽ എ ബി വി പി ഒഴികെയുള്ള വിദ്യാർഥി സംഘടനകൾ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ പിന്തുണച്ചു.
വിദ്യാർഥി സംഘടന പ്രതിനിധികൾ മന്ത്രി വിളിച്ച ചർച്ചയിൽ പങ്കെടുത്തു. പദ്ധതിയിൽ സർക്കാർ ഒപ്പിടാത്ത പക്ഷം യോഗം ബഹിഷ്കരിക്കുകയാണെന്നും പദ്ധതി നടപ്പിലാക്കുന്നത് വരെ സമര മാർഗവുമായി മുന്നോട്ടു പോകുമെന്നുമാണ് എ ബി വി പിയുടെ തീരുമാനം. പിഎംശ്രീ സംഘപരിവാറിന്റെ അജണ്ടയാണെന്നും കേരളത്തിന് അർഹിക്കുന്ന തുക നൽകിയില്ലെങ്കിൽ കേരളത്തിൽ കേന്ദ്ര മന്ത്രിമാർക്ക് വഴി നടക്കാൻ ആകില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.
കേന്ദ്രത്തിൽ നിന്ന് 1500 കോടിയോളം രൂപയാണ് ലഭിക്കാനുള്ളത്. പിഎംശ്രീയുടെ പേരിൽ കേന്ദ്രം ഫണ്ട് നൽകുന്നുമില്ല. അത് രേഖമൂലം അറിയിക്കുന്നുമില്ലെന്ന് മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കി. പിഎംശ്രീ കേരളത്തിന്റെ നയം അല്ലെന്നും ഇതിൽ ഒപ്പിടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയുമാണ് സംസ്ഥാന സർക്കാർ. നിയമപരമായി നേരിടാൻ എതിർപ്പുമായി കോടതിയെ സമീപിക്കാനാണ് സർക്കാർ നീക്കം.