സംസ്ഥാനത്തെ സ്വർണവില വീണ്ടും വർദ്ധിച്ചു’ഉച്ചയോടെ പവന് 1600 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില വീണ്ടും വർദ്ധിച്ചു. ഇന്ന് രാവിലെ പവന് 1,040 രൂപ കുറഞ്ഞ് 1,11,280 രൂപയായിരുന്നു. എന്നാൽ ഉച്ചയോടെ പവന് 1600 രൂപ കൂടി 1,12,880 രൂപയായി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുപ്രകാരം ഇന്ന് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 14,110 രൂപയാണ്. കഴിഞ്ഞ മൂന്നുദിവസങ്ങളായി സ്വർണവിലയിൽ വലിയ തരത്തിലുള്ള ഇടിവാണ് സംഭവിച്ചിരുന്നത്. ഇത് സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്. ഇതിന് തിരിച്ചടിയായാണ് ഇന്ന് ഉച്ചയോടെ സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയത്.
സ്വർണവിലയിലെ പെട്ടെന്നുള്ള വർദ്ധനവിന് ഒന്നിലധികം കാരണങ്ങളുണ്ട്. ലോകവിപണിയിൽ ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യത്യാസം പ്രധാനപ്പെട്ട ഘടകമാണ്. ഇന്ത്യ- യുഎസ് വ്യാപാരക്കരാറിലുണ്ടായിരുന്ന ആശങ്ക മാറിയതോടെ ഓഹരി വിപണിയിലേക്കുള്ള നിക്ഷേപങ്ങൾ വർദ്ധിച്ചത് മറ്റൊരു കാരണമാണ്. സ്വർണത്തിൽ നിക്ഷേപം നടത്തിയവർ കൂടുതൽ ലാഭത്തിനായി ഓഹരിയിലേക്ക് നിക്ഷേപങ്ങൾ മാറ്റിയിരിക്കുകയാണ്.
രാജ്യാന്തര വിപണിയിൽ സ്വർണവില ഇന്നലെ ഒരവസരത്തിൽ ഔൺസിന് 4,450 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. ഫെഡറൽ റിസർവിന്റെ അടുത്ത അദ്ധ്യക്ഷനായി കെവിൻ വാൽഷിനെ ഡൊണാൾഡ് ട്രംപ് നിർദേശിച്ചതിനു ശേഷമാണ് സ്വർണവിലയിൽ വലിയ തരത്തിലുള്ള ഇടിവ് സംഭവിച്ചത്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നലെ കേരളത്തിൽ നാല് തവണ വിലയിൽ മാറ്റം വരുത്തി. വ്യാപാരം അവസാനിച്ചപ്പോൾ പവൻ വില 5,440 രൂപ കുറഞ്ഞ് 1,12,320 രൂപയിലെത്തി. രാവിലെ 830 രൂപയും ഉച്ചയ്ക്ക് 400 രൂപയും കുറഞ്ഞ ഗ്രാമിന്റെ വില വൈകിട്ട് രണ്ട് തവണയായി 550 രൂപ തിരിച്ചുകയറി.



