സ്വർണവില ഒറ്റയടിക്ക് കുറഞ്ഞു, ഒരു പവന് ഇനി ലക്ഷങ്ങൾ നൽകേണ്ട

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവർഷത്തിൽ സ്വർണത്തിൽ ശുഭപ്രതീക്ഷയേറുന്നു. ഇന്ന് പവന് 600 രൂപ കുറഞ്ഞ് 99,040 രൂപയും ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,380 രൂപയിലുമെത്തി. ഇത് സ്വർണാഭരണം വാങ്ങാനായി കാത്തിരുന്നവർക്ക് ആശ്വാസം പകരുന്ന തരത്തിലുള്ള മാറ്റമാണ്. ഇന്നലെയും സ്വർണവിലയിൽ ഇടിവ് സംഭവിച്ചിരുന്നു. പവന് 240 രൂപ കുറഞ്ഞ് 99,640 രൂപയും ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയുമായിരുന്നു.
കഴിഞ്ഞ വർഷം അവസാനത്തോടെ സ്വർണവിലയിൽ ഇതുവരെ പ്രതീക്ഷിക്കാത്ത തരത്തിലുള്ള കുതിപ്പാണ് ഉണ്ടായത്. ഡിസംബർ 23നാണ് പവന് ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപ കടന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 22 ഡോളർ കൂടി 4,349.55 ഡോളർ നിലവാരത്തിൽ തുടർന്നിരുന്നു. യുഎസ്-വെനസ്വേല ഭിന്നത രൂക്ഷമായതും റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ പരാജയപ്പെടുമെന്ന ആശങ്കയുമാണ് സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും സ്വർണം വാങ്ങാൻ പ്രതിസന്ധിയുണ്ടായിരുന്നു.
മൂന്ന് ശതമാനം ജിഎസ്ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1.05 ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും.അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 256 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 2,56,000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 257 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.



