ബാങ്കിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളഞ്ഞു; മാനേജർ പിടിയിൽ

ബംഗളൂരു: ബാങ്കിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച് കടന്നുകളഞ്ഞ ഡെപ്യൂട്ടി മാനേജർ അറസ്റ്റിൽ. 3.5 കോടി രൂപയുടെ 2,780 ഗ്രാം സ്വർണമാണ് ഇയാൾ തട്ടിയെടുത്തത്. ബംഗളൂരു ഗിരിനഗർ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഫെബ്രുവരി അഞ്ചിന് ബാങ്ക് ചീഫ് മാനേജർ നൽകിയ പരാതിയെത്തുടർന്നായിരുന്നു തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തായത്. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ പ്രതി കടത്തുകയായിരുന്നു. തുടർന്ന് ഒരു ഫിനാൻസ് കമ്പനിയിൽ പണയം വച്ച് പണം കൈക്കലാക്കുകയായിരുന്നു.
ഇതുവരെ 700 ഗ്രാം സ്വർണം പൊലീസ് വീണ്ടെടുത്തു. തട്ടിയെടുത്ത പണം പ്രതി ഓൺലൈൻ ബെറ്റിംഗിനായി ഉപയോഗിച്ചതായും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. സ്വർണം പണയപ്പെടുത്തിയ ധനകാര്യ സ്ഥാപനങ്ങൾ അന്വേഷണവുമായി സഹകരിക്കാത്തതിനാൽ ഇവർക്കെതിരെ കോടതി മുഖേന നിയമനടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം. ബാക്കി സ്വർണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.



