ആഗോള അയ്യപ്പ സംഗമം; നടത്തിപ്പിൽ ഗുരുതര ക്രമക്കേട്, റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പിൽ ഗുരുതര ക്രമക്കേടാണ് നടന്നതെന്ന് സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി നടന്നതെന്നും സാമ്പത്തിക സുതാര്യതയില്ലെന്നും റിപ്പോർട്ടിലുണ്ട്. സ്‌പെഷ്യൽ കമ്മീഷണർ ഹെെക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കൃത്യമായ കണക്ക് ബില്ലുകളിൽ ഇല്ല. ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് പന്തൽ നിർമാണം അടക്കം നൽകിയത് ടെൻഡർ ഇല്ലാതെയാണ്. ഊരാളുങ്കലിന്റെ സഹസ്ഥാപനമായ ഇവന്റ് കമ്പനിക്കാണ് പത്തുശതമാനം അധിക തുകയ്ക്ക് കരാർ നൽകിയത്.

കണക്കുകളിൽ ജിഎസ്ടി ബില്ലുകൾ അടക്കം ഇല്ലാത്തത് ദേവസ്വം ബോർഡിന് വലിയ നഷ്ടമുണ്ടാക്കും. ഉപകരാർനൽകിയതിൽ കൃത്യമായ കണക്കില്ല. ഉപകരാറുകൾ ഒന്നും ഓഡിറ്റിംഗിന് ഹാജരാക്കിയിട്ടില്ല. ബില്ലുകൾ ഒന്നും ശരിയല്ല. ഓഡിറ്റർക്ക് കൃത്യമായ കണക്ക് തിട്ടപ്പെടുത്താൻ ആയിട്ടില്ല. രണ്ട് ലക്ഷത്തിനുള്ള കലാപരിപാടികൾ തീരുമാനിച്ചെങ്കിലും എട്ടുലക്ഷമാണ് ചെലവാക്കിയത്. രണ്ടുകോടിയുടെ സ്‌പോൺസർഷിപ്പ് വരുമാനം അവ്യക്തമാണ്. വിഐപികളുടെ ഭക്ഷണ വിതരണ ചെലവിലും കണക്കില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

അയ്യപ്പസംഗമം നടത്തിയതുവഴി 3.40 കോടി രൂപയുടെ നഷ്‌ടം ദേവസ്വം ബോർഡിനുണ്ടായിട്ടുണ്ടെന്നാണ് വിവരം. ദേവസ്വം ബോർഡിന്റെയോ സർക്കാരിന്റെയോ പണം അയ്യപ്പസംഗമത്തിനായി ഉപയോഗിക്കരുതെന്ന നിർദേശം ഹൈക്കോടതി നൽകിയിരുന്നു. സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്താമെന്ന് കരുതിയ പണം ലഭിക്കാത്തതിനാൽ ദേവസ്വം ബോർഡിന്റെ സർപ്ലസ് ഫണ്ടിൽ നിന്ന് മൂന്നുകോടിയിലധികം രൂപ ചെലവാക്കിയയെന്നാണ് റിപ്പോർട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *