ഗാന്ധി സേ അംബേദ്കർ മാർച്ച്: രാഹുൽ ഗാന്ധി നയിച്ച യാത്ര തടഞ്ഞ് ബിഹാർ പൊലീസ്

പട്ന∙ രാഹുൽ ഗാന്ധി നയിച്ച കോൺഗ്രസിന്റെ ‘ഗാന്ധി സേ അംബേദ്കർ’ മാർച്ച് പൊലീസ് തടഞ്ഞു. പട്ന ഡാക് ബംഗ്ലാവ് ക്രോസിങിൽ വച്ചാണ് പൊലീസ് മാർച്ച് തടഞ്ഞത്. നിയന്ത്രിത മേഖലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ സഖ്യത്തിന്റെ മാർച്ച് തടഞ്ഞത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തൃണമൂൽ നേതാവ് യൂസഫ് പഠാൻ തുടങ്ങിയ നേതാക്കൾ അണിനിരന്ന മഹാറാലിയാണ് പൊലീസ് തടഞ്ഞത്.

ഓഗസ്റ്റ് 17ന് ബിഹാറിലൂടെ ആരംഭിച്ച ‘വോട്ട് അധികാർ യാത്ര’യുടെ സമാപനത്തിന്റെ ഭാഗമായാണ് ‘ഗാന്ധി സേ അംബേദ്കർ’ മാർച്ച് പട്ന നഗരത്തിൽ സംഘടിപ്പിച്ചത്. ആർജെഡി ഉൾപ്പെടെ പ്രതിപക്ഷ സഖ്യ കക്ഷികൾ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. പട്ന നഗരത്തിൽ എത്തിയ മാർച്ച് തടഞ്ഞ പൊലീസ്, ഇന്ത്യാ സഖ്യ നേതാക്കൾക്ക് പൊതുജനങ്ങളെ അഭിസംബോധന ചെയ്യാൻ അനുവാദം നൽകി. എന്നാൽ ക്രോസിങ്ങിനപ്പുറം മാർച്ച് അനുവദിക്കാൻ കഴിയില്ലെന്ന് പട്ന പൊലീസ് അറിയിക്കുകയായിരുന്നു.

ബിഹാറിലെ 25 ജില്ലകളിലായി 110 നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് ‘വോട്ട് അധികാർ യാത്ര’ കടന്നുപോയത്. സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ വോട്ടവകാശത്തിനു നേരെയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധി നേതൃത്വം നൽകിയ യാത്ര.

Related Articles

Leave a Reply

Your email address will not be published. Required fields are marked *