സിന്തറ്റിക് ഉൽപ്പന്നങ്ങളുമായി സഹോദരങ്ങൾ അടക്കം നാലുപേർ പിടിയിൽ

ആറ്റിങ്ങൽ: സിന്തറ്റിക് ഉൽപ്പന്നങ്ങളുമായി സഹോദരങ്ങൾ അടക്കം നാലുപേർ പിടിയിൽ. പള്ളിപ്പുറം സ്വദേശികളായ ഷഫീഖ് (29), അനുജൻ ഷമീർ (26), കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശികളായ രാഹുൽ (28),മുഫാസിൽ (29) എന്നിവരെയാണ് റൂറൽ ഡാൻസാഫ് സംഘവും, മംഗലപുരം പോലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്നും 22 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
റൂറൽ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓട്ടോയിൽ കടക്കുകയായിരുന്ന സംഘത്തെ ഓട്ടോ തടഞ്ഞാണ് പിടികൂടിയത്. ഷഫീഖും, ഷമീറും നിരവധി കേസുകളിൽ പ്രതികളായ കൊടും ക്രിമിനലുകളാണന്ന് പൊലിസ് പറഞ്ഞു. സ്വർണ്ണവ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവരൽ, യുവാവിനെ തട്ടികൊണ്ടുപോയി ബന്ദിയാക്കി മർദ്ദിക്കൽ തുടങ്ങിയ സംഭവങ്ങളിൽ പിടികൂടാനെത്തിയ പോലീസിനു നേരെ നാടൻ ബോംബെറിഞ്ഞ് രക്ഷപ്പെട്ടതടക്കം നിരവധി കേസുകളിൽ പ്രതികളാണ് സഹോദരങ്ങളായ ഷഫീഖും ഷമീറും.
2023 ൽ മംഗലപുരത്ത് കസ്റ്റഡിയിലിരിക്കെ ഷമീർ കഴുത്ത് മുറിച്ച് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു. മുൻപ് ഗുണ്ടകളുമായുള്ള ബന്ധത്തിന്റെ പേരിൽ മംഗലപുരം സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ മുഴുവൻ സ്ഥലം മാറ്റിയിരുന്നു. നിരവധി കേസുകളിൽ പ്രതികളായ ഇവർ ജാമ്യത്തിലിറങ്ങി ലഹരി കച്ചവടം നടത്തിവരികയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



