കൊച്ചിയിൽ നിന്നടക്കം വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി

കൊച്ചി: ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ മിസൈലാക്രമണം തുടരുന്നതോടെ വ്യോമഗതാഗതം പ്രതിസന്ധിയിലായി. കേരളത്തിൽ നിന്നുള്ള നിരവധി വിമാനസർവീസുകൾ റദ്ദാക്കുകയും പുറപ്പെട്ട വിമാനങ്ങൾ തിരിച്ചുവിളിക്കുകയും ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. പുലർച്ചെ 2.38ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽവച്ച് നെടുമ്പാശേരിയിലേക്ക് തിരിച്ചുവിളിച്ചു.
ഇന്ന് ഉച്ചയ്ക്ക് 3.40ന് കണ്ണൂരിൽ നിന്ന് ദോഹയിലേക്ക് പുറപ്പെടേണ്ട വിമാനസർവീസുകൾ റദ്ദാക്കി. 5.20ന് കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെടാനിരുന്ന വിമാനവും രാത്രി 7.15ന് കണ്ണൂരിൽ നിന്ന് ദോഹയിലേക്ക് പുറപ്പെടാനിരുന്ന വിമാനവും രാത്രി 7.25ന് കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള വിമാനം, രാത്രി ഒമ്പതരയ്ക്ക് കണ്ണൂരിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെടേണ്ട വിമാനം, 6.20ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടാനിരുന്ന വിമാനങ്ങളുടെ സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
ഇൻഡിഗോയുടെ ഗൾഫ് സർവീസുകൾ പൂർണമായും നിര്‍ത്തിവച്ചതായാണ് അറിയിച്ചിരിക്കുന്നത്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്. സർവീസുകൾ എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. യാത്രക്കാർ വിമാനത്താവളങ്ങളിലെത്തുന്നതിനുമുൻപ് അതത് എയർലൈനുമായി ബന്ധപ്പെട്ടുള്ള ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്നും മുന്നറിയിപ്പുണ്ട്.



